മസ്കത്ത്: ഒക്ടോബർ ഒന്നിന് രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിെൻറ ഭാഗമായി സിവിൽ ഏവിയേഷൻ അതോറിറ്റി യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച് യാത്രക്കാർ പി.സി.ആർ പരിശോധനക്ക് 25 റിയാൽ ഫീസ് നൽകണം. വിമാന ജീവനക്കാരെയും 15 വയസിൽ താഴെയുള്ള കുട്ടികളെയും മാത്രമാണ് പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. സ്വദേശികൾക്കും റസിഡൻറ് വിസയുള്ള വിദേശികൾക്കും വിദേശകാര്യ മന്ത്രാലയത്തിെൻറ അനുമതിയില്ലാതെ രാജ്യത്തേക്ക് വരാനാകുമെന്നും അതോറിറ്റി പ്രസിദ്ധീകരിച്ച കൊറോണ ട്രാവൽ ഗൈഡിൽ പറയുന്നു.
ഏഴു ദിവസം വരെ താമസിക്കാൻ ഒമാനിൽ എത്തുന്നവർ തറാസുദ് പ്ലസ് മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിരിക്കണം. അതിന് മുകളിലേക്കുള്ള ദിവസങ്ങൾ താമസിക്കാനെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറൈൻറൻ നിർബന്ധമാണ്. ഇവർ തറാസുദ് പ്ലസ് ബ്രേസ്ലൈറ്റ് ധരിക്കുകയും വേണമെന്ന് നിർദേശത്തിൽ പറയുന്നു. ക്വാറൈൻറൻ നിർബന്ധമുള്ള വിദേശികൾ താമസ സൗകര്യം ഉറപ്പാക്കണം. ഇതോടൊപ്പം സ്വദേശികൾ അല്ലാത്ത സന്ദർശകർക്ക് ഒരു മാസത്തെ കോവിഡ് ചികിത്സ സാധിക്കുന്ന ഇൻഷൂറൻസ് കവറേജ് ഉണ്ടായിരിക്കുകയും വേണമെന്ന് നിർദേശത്തിൽ പറയുന്നു. യാത്രക്കാർ അല്ലാത്തവരെ മതിയായ പെർമിറ്റില്ലാതെ വിമാനത്താവളത്തിനുള്ളിൽ പ്രവേശിപ്പിക്കില്ല. യാത്രക്കാർക്ക് ഒരു ഹാൻഡ്ബാഗും ഡ്യൂട്ടിഫ്രീയിൽ നിന്നുള്ള ഒരു ബാഗും മാത്രമാണ് അനുവദിക്കുകയുള്ളൂവെന്നും അതോറിറ്റി ഒാർമിപ്പിച്ചു. പുറപ്പെടാനുള്ള യാത്രക്കാർ മൂന്ന് മുതൽ നാലു മണിക്കൂർ വരെ സമയത്തിന് മുമ്പ് വിമാനത്താവളത്തിൽ എത്തണം. ഡിപ്പാർച്ചർ ടെർമിനലിലേക്കും യാത്രക്കാരെ മാത്രമാണ് പ്രവേശിപ്പിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.