മസ്കത്ത്: ഒമാന്റെ ദേശീയ മനുഷ്യാവകാശ തന്ത്രം അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഡിസംബർ 10ന് പുറത്തിറക്കുമെന്ന് ഒമാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ഡോ. റാഷിദ് ഹമദ് അൽ ബലൂഷി അറിയിച്ചു.
സുൽത്താനേറ്റിലെ മനുഷ്യാവകാശ സംരക്ഷണവും പ്രോത്സാഹനവും വർധിപ്പിക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ളതാണ് ഈ തന്ത്രം. രാജ്യത്തിന്റെ അടിസ്ഥാന നിയമം, ഒമാൻ അംഗീകരിച്ച അന്താരാഷ്ട്ര ചാർട്ടറുകൾ, കരാറുകൾ, ബാധകമായ നിയമങ്ങൾ എന്നിവയുമായി യോജിപ്പിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
കമ്മീഷന്റെ 2024ലെ വാർഷിക റിപ്പോർട്ട് അവലോകനം ചെയ്യുന്നതിനായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഡോ. അൽ ബലൂഷി ഇക്കാര്യം അറിയിച്ചത്. രാജ്യത്തുടനീളമുള്ള മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതിലുമുള്ള കമ്മീഷന്റെ ദേശീയ പങ്ക്, പ്രധാന നേട്ടങ്ങൾ, നിർദ്ദിഷ്ട ഉത്തരവുകൾ എന്നിവ വിശദീകരിച്ചു.
കഴിഞ്ഞ വർഷം കമ്മീഷൻ 1,006 മനുഷ്യാവകാശ സംബന്ധമായ പ്രശ്നങ്ങളാണ് നിരീക്ഷിച്ചത്. ഇതിൽ 47 എണ്ണം ഔപചാരിക പരാതികളായിരുന്നു. അതേസമയം 937 കേസുകൾ വിവിധ വിഭാഗങ്ങളിലുള്ള അവകാശങ്ങൾക്കായി നിയമപരമായ പിന്തുണ നൽകുന്നവയായിരുന്നു. മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 2023 ലെ സ്ഥാനത്തേക്കാൾ 204ൽ 18 റാങ്ക് പുരോഗതി ഒമാൻ കൈവരിച്ചതായി ഡോ. അൽ ബലൂഷി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷത്തെ വേൾഡ് പ്രസ് ഫ്രീഡം സൂചിക എടുത്തുകാണിച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.