മസ്കത്ത്: നിർമ്മിത ബുദ്ധി , കോഡിങ്, റോബോട്ടിക്സ് എന്നിവയെ ആസ്പദമാക്കി ഇന്തോനീഷ്യയിലെ ജക്കാർത്തയിൽ നടന്ന ഏഴാമത് കോഡേവർ അന്താരാഷ്ട്ര മത്സരത്തിൽ ആദ്യ പത്തിൽ ഇടം നേടി ഒമാൻ ടീം. ഒമാനിലെ ബൗഷർ ഇന്ത്യൻ സ്കൂൾ, യുനൈറ്റഡ് ഇന്റനാഷണൽ സ്കൂൾ എന്നിവയാണ് ഇന്നവേഷൻ ഫെസ്റ്റിൽ ഒമാനെ പ്രതിനിധീകരിച്ചത്. ട്രാക്ക് വൺ, ട്രാക്ക് ത്രി ഇനങ്ങളിലായി ബൗഷർ ഇന്ത്യൻ സ്കൂൾ ടീമും ട്രാക്ക് ത്രിയിൽ യുനൈറ്റഡ് സ്കൂൾ ടീമും പങ്കെടുത്തിരുന്നു. ഇന്ത്യ ഉൾപ്പെടെ 70 രാജ്യങ്ങളിൽ നിന്നായി 77000 ത്തോളം വിദ്യാർഥികൾ പങ്കെടുത്ത മേളയിലാണ് ഒമാൻ ടീമിന്റെ നേട്ടം. ആദ്യമായാണ് ഈ മത്സരത്തിൽ ഒമാനിൽ നിന്നും ഒരു ടീം പങ്കെടുക്കുന്നത്.
ടീമുകളുടെ മികച്ച പ്രകടനം കണക്കിലെടുത്ത് ഒമാൻ ടീമിന് എക്‌സലൻസ് അവാർഡുകൾ സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ ബൗഷറിൽ നിന്നും ട്രാക്ക് വണ്ണിൽ റോബോട്ടിക്സ് അധ്യാപിക നിവേദ പ്രേം കുമാറിന്റെ മെന്റർഷിപ്പിൽ അഞ്ചാം ക്ലസ്‍സ് വിദ്യാർഥികളായ അരുന്ധതി അർജുൻ, നിഷാൽ ഭൂഷൻ, നാലാം ക്ലാസ്സ് വിദ്യാർത്ഥി ഹംദാൻ ഫൈസൽ എന്നിവരും ട്രാക്ക് ത്രിയിൽ റോബോട്ടിക്സ് അധ്യാപിക ഇന്ദിര ഗാന്ധി അലക്സിന്റെ മെന്റർഷിപ്പിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ഖനീസ് ഐഷ, ഷൗര്യ ഷാഹി എന്നിവരും പങ്കെടുത്തു.
യുണൈറ്റഡ് സ്കൂളിൽ നിന്നും ആറാം ക്ലാസ് വിദ്യാർഥി ഇബ്രാഹിം മസൂദും നാലാം ക്ലാസ് വിദ്യാർഥി മർവാൻ ഹംസയും ഫഹീം ഇഹ്‌സാന്റെ നേതൃത്വത്തിൽ സഫ്ന മൻസൂർ, നിധി മേത്ത, ഗദീർ അൽ യഹ്‌യ എന്നിവരുടെ മെന്റർഷിപ്പോടെ മത്സരത്തിൽ പങ്കെടുത്തു.
ഇതിൽ ഇന്ത്യൻ സ്കൂൾ ബൗഷറിൽ നിന്നും പങ്കെടുത്ത 3 വിദ്യാർത്ഥികൾ മലയാളികൾ ആണ്. കായംകുളം സ്വദേശികളായ അർജുൻ പ്രദീപിന്റെയും അനുജ അർജുന്റെയും മകളാണ് അരുന്ധതി അർജുൻ. കണ്ണൂർ ഏച്ചൂർ സ്വദേശികളായ ശാന്തി ഭൂഷന്റെയും ശ്രുതി ഭൂഷന്റെയും മകനാണ് നിഷാൽ ഭൂഷൺ. വൈക്കം മറവന്തുരുത്ത് സ്വദേശി ഫൈസൽ മുഹമ്മദിന്റെയും റഫ്‌സി ഫൈസലിന്റെയും മകനാണ് ഹംദാൻ ഫൈസൽ.
ഡെസ്സേർട്ട് ഹീറ്റ് ഹെൽത്ത് ഗാർഡിയൻ എന്ന പ്രൊജക്റ്റ് ആണ് ഇവർ ട്രാക്ക് ഒന്നിൽ അവതരിപ്പിച്ചത്. റോബോ സോക്കർ ആയിരുന്നു ട്രാക്ക് ത്രിയിൽ നടന്ന മത്സരം. ട്രാക്ക് 3 മത്സരങ്ങളിൽ ആദ്യ പത്തിൽ ഇടം നേടിയതും, ട്രാക്ക് ഒന്നിൽ മികച്ച ഹെൽത്ത് പ്രൊജക്റ്റ് അവതരിപ്പിച്ചതും കണക്കിലെടുത്ത് ടീമുകൾക്ക് എക്‌സലൻസ് അവാർഡുകൾ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.