മസ്കത്ത്: വ്യാജ ഓണ്‍ലൈന്‍ പരസ്യം വഴി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒമാനി പൗരന് മസ്കത്തില് അറസ്റ്റില്‍. വിവിധ ഗവര്‍ണറേറ്റുകളില്‍ വീട്, അപ്പാര്‍ട്ടുമെന്റ്, റസ്റ്റ് ഹൗസ് എന്നിവ വാടകക്ക് നല്‍കാമെന്ന് വ്യാജ പരസ്യം നല്കി പ്രതി തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബുക്കിങ്ങുകള്‍ ഉറപ്പാക്കാന്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി മുന്‍കൂര്‍ പണമടക്കാന്‍ ഇരകളെ നിര്‍ബന്ധിച്ചായിരുന്നു തട്ടിപ്പ്. ഒന്നിലധികം വ്യക്തികളെ വഞ്ചിച്ചതിന് മസ്കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ വ്യക്തിക്കെതിരെ നിയമനടപടികള്‍ നടക്കുകയാണെന്നും ആര്.ഒ.പി അറിയിച്ചു.
അതേസമയം, സമൂഹമാധ്യമങ്ങളിൽ ഫാമുകളുടെയും ഷാലെറ്റുകളുടെയും (ഉല്ലാസ കേന്ദ്രങ്ങൾ) വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ് നടത്തുന്നിതനെതിരെ റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഗവർണറേറ്റുകളിലുടനീളമുള്ള അറിയപ്പെടുന്ന ഫാമുകൾ, ഷാലെറ്റുകൾ, ടൂറിസ്റ്റ് റിസോർട്ടുകൾ എന്നിവിടങ്ങളിൽ ബുക്കിങ് വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളാണ് തട്ടിപ്പ് സംഘം കൂടുതലായി പ്രചരിപ്പിക്കുന്നത്. നിലവിലില്ലാത്ത റിസർവേഷനുകൾക്കായി മുൻകൂട്ടി ഫണ്ട് കൈമാറാനായി ഈ പരസ്യങ്ങളിൽ തട്ടിപ്പ് സംഘത്തിന്റെ നമ്പറുകളും മറ്റുമാണ് നൽകുന്നത്. തട്ടിപ്പാണെന്ന് മനസ്സിലാക്കതെ ബാങ്ക് ട്രാൻസ്ഫറുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ പണമയച്ചു കഴിഞ്ഞാൽ പിന്നെ സംഘത്തിൽനിന്ന് ഒരു മറുപടിയും ലഭിക്കില്ല. ബുക്കിങ് സ്ഥിരീകരണമോ മറ്റോ ലഭിക്കാതിരിക്കുമ്പോഴാണ് തട്ടിപ്പാണെന്ന് പലർക്കും മനസ്സിലാകുന്നത്. പണം സ്വീകരിക്കുന്നയാളുടെ ഐഡന്റിറ്റിയും സ്ഥാപനത്തിന്റെ ആധികാരികതയും പരിശോധിക്കുന്നതിന് മുമ്പ് ഏതെങ്കിലും തുക കൈമാറ്റം ചെയ്യുന്നത് ഒഴിവാക്കണമെന്നും ആർ.ഒ.പി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.