മസ്കത്ത്: ബഹിരാകാശ മേഖലയിൽ പുതുചരിതം രചിച്ച് ഒമാൻ. സുൽത്താനേറ്റിന്റെ ആദ്യത്തെ പരീക്ഷണാത്മക ശാസ്ത്ര ബഹിരാകാശ റോക്കറ്റ് ‘ദുകം-1’ വിജയകരമായി വിക്ഷേപിച്ചു.
ദുകം ഇത്തലാക്ക് സ്പേസ് ലോഞ്ച് കോംപ്ലക്സിൽനിന്ന് പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 10:05ന് ആണ് റോക്കറ്റ് കുതിച്ചുയർന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം മാറ്റിവെച്ചിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ലോഞ്ചിങ്ങിലേക്ക് പൊതുജനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും പ്രവശേനം ഉണ്ടായിരുന്നില്ല. 123 കിലോഗ്രാം ഭാരമുള്ള റോക്കറ്റിന് 6.5 മീറ്റർ ഉയരമുണ്ട്. സെക്കൻഡിൽ 1,530 മീറ്റർ വേഗത്തിൽ ഉയരും. 2025ൽ മൂന്ന് വിക്ഷേപണങ്ങൾ കൂടി ഒമാൻ ആസൂത്രണം ചെയ്യുന്നുണ്ട്.
ബഹിരാകാശ പ്രവർത്തനത്തിൽ ഒമാന്റെ ഭൂമിശാസ്ത്രപരമായ നേട്ടങ്ങൾ പ്രയോജനപ്പെടുത്തുക, ബഹിരാകാശ സാങ്കേതിക വിദ്യകൾ പ്രാദേശികവത്ക്കരിക്കുക, നിക്ഷേപം ആകർഷിക്കുക, സ്വകാര്യമേഖലാ പങ്കാളിത്തം വളർത്തുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. പൂർണവും പ്രവർത്തനക്ഷമമായ ബഹിരാകാശ പോർട്ട് സ്ഥാപിക്കുന്നതിന്റെ പ്രാരംഭ ഘട്ടം കൂടിയാണ് പദ്ധതിയെന്ന് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മവാലി അറിയിച്ചിരുന്നു. പരീക്ഷണ വിക്ഷേപണം നടക്കുന്നതിനാൽ ദുകം മറൈൻ മേഖലക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിരുന്നു.
മത്സ്യത്തൊഴിലാളികളോടും കടലിൽ പോകുന്നവരോടും സുരക്ഷിതത്വം ഉറപ്പാക്കാൻ ഈ സമയങ്ങളിൽ നിയുക്ത പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും നിർദ്ദേശിച്ചിരുന്നു.
പ്രാദേശിക നിയമങ്ങൾക്കും ചട്ടങ്ങൾക്കും അന്തർദേശീയ സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുസൃതമായി ബഹിരാകാശ മേഖലയിൽ തങ്ങളുടെ കഴിവുകൾ വർധിപ്പിക്കാനുള്ള ഒമാൻ ശ്രമങ്ങളുടെ ഭാഗമായാണ് പരീക്ഷണ വിക്ഷേപണം. ആദ്യ റോക്കറ്റ് വിക്ഷേപണം സാധ്യമായതിലൂടെ ബഹിരാകാശ മേഖലയിൽ പുതിയ കുതിപ്പിനൊരുങ്ങുകയാണ് ഒമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.