സുരക്ഷിതമാണ് സുൽത്താൻ നാട്...

മസ്കത്ത്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒമാൻ നാലാം സ്ഥാനത്ത്. ഗാലപ്പ് ഇന്റർനാഷണൽ പുറത്തിറിക്കിയ 2024 ആഗോള സുരക്ഷാ റിപ്പോർട്ടിലാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്ത് രാജ്യങ്ങളുടെ പട്ടികയിൽ സുൽത്താനേറ്റ് ഇടം നേടിയത്. രാത്രി കാലങ്ങളിൽ താമസക്കാരുൾപ്പെടെയുള്ളവരുടെ സുരക്ഷിതത്വ ബോധം അളക്കുന്നതാണ് ഗാലപ്പ് ഇന്റർനാഷണലിന്റെ റിപ്പോർട്ട്. ക്രമസമാധാന' സൂചികയിൽ ശ്രദ്ധേയമായ 91 പോയിന്റുകൾ നേടിയ സുൽത്താനേറ്റ്, ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും പൊതു സുരക്ഷയുമാണ് ഉറപ്പാക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഒമാന്റെ ശക്തമായ നിയമ നിർവ്വഹണ ചട്ടക്കൂട്, കേന്ദ്രീകൃത ഭരണം, നഗര സുരക്ഷയിലും അടിസ്ഥാന സൗകര്യങ്ങളിലും തുടർച്ചയായ നിക്ഷേപം എന്നിവ ജനങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഗാലപ്പ് ഇന്റർനാഷണൽ എടുത്തുപറഞ്ഞു. ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കാണ് ഒമാനുള്ളത്. സുസ്ഥിരമായ പൊതു ക്രമസമാധാനം നിലനിർത്താനുള്ള രാജ്യത്തിന്റെ നിരന്തരമായ ശ്രമങ്ങളും സുപ്രധാന നേട്ടത്തിന് കാരണമായി. ഏറ്റവും ഉയർന്ന സുരക്ഷയും കരുതലുമാണ് ഭരണകൂടം ഉറപ്പ് നൽകുന്നതെന്ന യാഥാർത്ഥ്യം ലോകത്തെ ബോധ്യപ്പെടുത്തുന്നത് കൂടിയാണ് ഈ റിപ്പോർട്ട്.

ആഗോള സുരക്ഷാ റിപ്പോർട്ടിൽ സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നാലെ തജിക്കിസ്ഥാൻ, ചൈന, ഒമാൻ, സൗദി, ഹോങ്കോങ്, കുവൈത്ത്, നോർവേ, ബഹ്റൈൻ, യുഎഇ എന്നിവയാണ് ആദ്യ പത്തിലുള്ളത്. സ്പെയിൻ, സ്വീഡൻ, ജർമനി, യു.കെ, യുഎസ് തുടങ്ങിയ രാജ്യങ്ങളേക്കാൾ ഉയർന്ന സ്ഥാനമാണ് ഒമാനും മറ്റ് ജി.സി.സി രാജ്യങ്ങളും നേടിയത്. യുഎസിലെ ഗാലപ്പ് എന്ന മൾട്ടിനാഷനൽ അനലിറ്റിക്‌സ് ആൻഡ് അഡൈ്വസറി കമ്പനി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. കഴിഞ്ഞ വർഷങ്ങളിലും ജി.സി.സി രാജ്യങ്ങൾ ഈ പട്ടികയിൽ ഉയർന്ന സ്ഥാനം നേടിയിരുന്നതായി ഗാലപ്പിലെ വേൾഡ് ന്യൂസ് മാനേജിങ് എഡിറ്റർ ജൂലി റേ പറഞ്ഞു. 2024ൽ ആദ്യ പത്തിൽ അഞ്ച് രാജ്യങ്ങളും ജി.സി.സിയിൽ നിന്നുള്ളവയാണ്.

അതേസമയം, രാത്രിയിൽ ഏറ്റവും കുറവ് സുരക്ഷിതത്വമുള്ളത് കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്ക, ലെസോത്തോ, ബോട്സ്വാന, ലൈബീരിയ, ഇക്വഡോർ, ചിലി, സിംബാബ്‌വെ, എസ്വാറ്റിനി, മ്യാൻമർ, ചാഡ് എന്നിവയാണ് ഈ രാജ്യങ്ങൾ.

Tags:    
News Summary - Oman ranks fourth among the safest countries in the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.