മസ്കത്ത്: ഒമാനിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 148 പേരിൽ 112ഉം മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവർ. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്ബാധിതർ 3721 ആയി. പുതിയ രോഗികളിൽ 115 പേർ വിദേശികളും 33 പേർ സ്വദേശികളുമാണ്. 39 പേർകൂടി രോഗമുക്തി നേടി. ഇതോടെ അസുഖം സുഖപ്പെട്ടവരുടെ എണ്ണം 1250 ആയി ഉയർന്നു. 2454 പേരാണ് ഇപ്പോൾ മൊത്തം അസുഖബാധിതരായിട്ടുള്ളത്. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേരാണ് ഇതുവരെ മരണപ്പെട്ടത്.
പുതിയ രോഗികളിൽ 112 പേർ മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇവിടെ മൊത്തം കോവിഡ്ബാധിതർ 2726 ആയി. 646 പേർക്കാണ് ഇവിടെ അസുഖം സുഖപ്പെട്ടിട്ടുള്ളത്. തെക്കൻ ബാത്തിന, ദാഖിലിയ ഗവർണറേറ്റുകളിൽ 12 പേർക്കുവീതവും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ദാഹിറ മേഖലയിൽ വിദേശികൾക്കായി കോവിഡ് പരിശോധന ക്യാമ്പിന് തുടക്കം കുറിച്ചിട്ടുണ്ട്. വിവിധ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് ദാഹിറ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഹെൽത്ത് സർവിസസ് ആഭിമുഖ്യത്തിൽ കോവിഡ് പരിശോധന തുടങ്ങിയത്. വിവിധ സന്നദ്ധസംഘടനകളും പ്രവർത്തനവുമായി സഹകരിക്കുന്നുണ്ട്.
ആശുപത്രികളുമായി ബന്ധപ്പെട്ട് വാസ്തവ വിരുദ്ധമായ പ്രചാരണങ്ങൾ നടക്കുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. റോയൽ ആശുപത്രിയിൽ പുതിയ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ ഇനി സൗകര്യമില്ലെന്നതാണ് ഒരു പ്രചാരണം. ഖൗല ആശുപത്രിയുടെ ന്യൂറോളജി വിഭാഗം അടച്ചതായുള്ള പ്രചാരണവും തെറ്റാണ്. റോയൽ ആശുപത്രി െഎ.സി.യുവിൽ ഇപ്പോൾ 15 രോഗികളാണ് ഉള്ളത്. ആവശ്യമെങ്കിൽ കൂടുതൽ രോഗികളെ പ്രവേശിപ്പിക്കാൻ ഇവിടെ സംവിധാനമൊരുക്കിയതായും ബന്ധപ്പെട്ടവർ അറിയിച്ചു. ഖൗല ആശുപത്രിയിലെ മൂന്നുപേർക്ക് കോവിഡ് ബാധയേറ്റിട്ടുണ്ട്. ജോലിയിൽ നിന്നല്ല മറിച്ച് സാമൂഹിക വ്യാപനത്തിലൂടെയാണ് ഇവർക്ക് രോഗബാധയേറ്റതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.