മസ്കത്ത്: കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞിട്ടും പണമയക്കുന്നതിന് ഒരു കുറവും വന്നിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒമാനിലെ പ്രവാസികൾ 2018ൽ നാട്ടിലേക്ക് അയച്ച പണത്തിെൻറ ആകെ കണക്ക് ഏകദേശം ആയിരം കോടി ഡോളറാണ്. ഒമാനിൽനിന്ന് അയച്ചത് 995.8 കോടി ഡോളറാണെന്നാണ് ലോക ബാങ്ക് കണക്ക്. 2018 ഡിസംബറിൽ ഒമാനിലെ പ്രവാസി ജനസംഖ്യ 2,100,975ൽനിന്ന് 2,030,194 ആയി കുറഞ്ഞിരുന്നു. ഏകദേശം 70,781 വിദേശ പൗരന്മാർ കഴിഞ്ഞ വർഷം ഒമാൻ വിട്ടുപോയതായി നാഷനൽ സെൻറർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
എന്നിട്ടും കൂടുതൽ പണം വിദേശ നാടുകളിലേക്ക് ഒഴുകാനുള്ള ഒരു കാരണം ഇന്ത്യൻ രൂപയിലും വികസ്വര രാജ്യങ്ങളിലെ മറ്റ് കറൻസികളിലുമുള്ള മൂല്യത്തകർച്ചയാണ്. അതായത് ഒമാനി റിയാൽ ഈ കറൻസികളിലേക്ക് കൈമാറ്റം ചെയ്യുമ്പോൾ ഉയർന്ന തുക ലഭിക്കുന്നതാണ് പണമയക്കൽ കൂടുന്നതിന് പ്രധാന കാരണം. ഒമാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ പണം അയച്ചത് ഇന്ത്യയിലേക്കാണ്. ഇൗ വർഷം ഇതുവരെ 8220 കോടി ഡോളറാണ് കടൽ കടന്ന് ഇന്ത്യയിലെത്തിയത്. ഇത് 2018ൽ 7860 കോടി ഡോളറും 2017ൽ 6890 കോടി ഡോളറുമായിരുന്നു. ഈജിപ്ത്, നൈജീരിയ, ഫിലിപ്പീൻസ്, പാകിസ്താൻ രാജ്യങ്ങളിലേക്കും തൊഴിലാളികളുടെ പണമയക്കൽ കൂടിയിട്ടുണ്ട്. ഒമാനി റിയാലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ രൂപ ഇപ്പോഴും ദുർബലമാണ്. പണമയക്കുന്നവരുടെ എണ്ണം കുറഞ്ഞിരിക്കാം, പക്ഷേ ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പോകുന്ന തുക വർധിച്ചു. കാരണം നാട്ടിലേക്ക് അയക്കുന്ന പണത്തിെൻറ മൂല്യം കൂടുതലാണ്.
നേരത്തെ ഒരൊറ്റ റിയാലിന് 165 രൂപയാണ് ലഭിച്ചിരുന്നതെങ്കിൽ 2018 ഒക്ടോബറിൽ 193 രൂപ വരെയായി ഉയർന്നിരുന്നു. ഇപ്പോൾ താരതമ്യേന കുറവാണെങ്കിലും മികച്ച മൂല്യംതന്നെയാണ് പ്രവാസികൾക്ക് ലഭിക്കുന്നത്. ഒമാനി റിയാൽ ഡോളറുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ പണം അയക്കുമ്പോൾ കൂടുതൽ ഇന്ത്യൻ രൂപ ലഭിക്കുമെന്നാണ് ഇതിനർഥം. ഒമാനിൽനിന്ന് ആളുകൾ വീട്ടിലേക്ക് അയക്കുന്ന പണം മറ്റേതെങ്കിലും കറൻസികളിലേക്ക് പരിവർത്തനം ചെയ്യുമ്പോഴും ഗുണകരമായ നേട്ടം തന്നെയാണ് ലഭിക്കുന്നതെന്ന് ഒമാനിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച് സി.ഇ.ഒ ആർ. മധുസൂദനൻ പറഞ്ഞു. ദേശീയ ജി.ഡി.പിക്ക് മികച്ച സംഭാവന നൽകുമ്പോൾതന്നെ വിദേശനാണ്യ കരുതൽ ശേഖരം വർധിപ്പിക്കാനും കൂടുതൽ പണമയക്കൽ സഹായിക്കുന്നതായി സാമ്പത്തിക വിദഗ്ധനായ രാമാനുജ് വെങ്കിടേഷ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.