മസ്കത്ത്: സർക്കാർ-സ്വകാര്യ പങ്കാളിത്ത (പി.പി.പി മോഡൽ) പദ്ധതികൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഒമാൻ ഒരുങ്ങുന്നു. ഇൗ രീതിയിൽ 38 പദ്ധതികൾ നടപ്പാക്കുന്നതിെൻറ സാധ്യതകൾ പരിശോധിച്ചുവരുകയാണെന്ന് പുതുതായി രൂപവത്കരിച്ച പ്രൈവറ്റൈസേഷൻ ആൻഡ് പാർട്ണർഷിപ് പൊതു അതോറിറ്റി (പി.എ.പി.പി) ഇടക്കാല ചെയർമാൻ ഡോ. ദാഫെർ അവധ് അൽ ഷൻഫരി പറഞ്ഞു. ഒമാൻ കൺവെൻഷൻ സെൻററിൽ ചൊവ്വാഴ്ച സമാപിച്ച സർക്കാർ-സ്വകാര്യ പങ്കാളിത്ത ഫോറത്തിലാണ് പി.എ.പി.പി മേധാവി ഇക്കാര്യം അറിയിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, പൊതുസേവനം തുടങ്ങി 11 മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലുമായുള്ള വിവിധ മേഖലകളിലാണ് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ പരിഗണനയിലുള്ളതെന്ന് ഡോ. ദാഫെർ അവധ് അൽ ഷൻഫരി പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് രാജകീയ ഉത്തരവിനെ തുടർന്ന് പ്രൈവറ്റൈസേഷൻ ആൻഡ് പാർട്ണർഷിപ് പൊതു അതോറിറ്റി നിലവിൽ വന്നത്. സ്വകാര്യവത്കരണവും സ്വകാര്യ പങ്കാളിത്ത പദ്ധതികളും വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണ് അതോറിറ്റി രൂപവത്കരിച്ചത്. അതോറിറ്റിക്ക് ഒപ്പം നിലവിൽവന്ന സ്വകാര്യവത്കരണ നിയമം, സർക്കാർ-സ്വകാര്യ പങ്കാളിത്ത നിയമം എന്നിവയുടെ വിവിധ തലങ്ങളിലുള്ള വകുപ്പുകൾക്കും ഉപ വകുപ്പുകൾക്കും നിബന്ധനകൾക്കും രൂപം നൽകി വരുകയാണെന്ന് ഡോ. അൽ ഷൻഫരി പറഞ്ഞു. ഇൗ വർഷം അവസാനത്തോടെ ഇവക്ക് അനുമതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ്ങിെൻറയും പി.എ.പി.പിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനം തിങ്കളാഴ്ച ധനകാര്യ മന്ത്രി ദാർവിഷ് ബിൻ ഇസ്മാഇൗൽ അൽ ബലൂഷിയാണ് ഉദ്ഘാടനം ചെയ്തത്. പി.പി.പി മാതൃകയിലുള്ള പദ്ധതികൾ യാഥാർഥ്യമാക്കുന്നതിൽ ഒമാനിലെ സ്വകാര്യ മേഖലക്ക് പൂർണ പങ്കാളിത്തം വഹിക്കാൻ കഴിയുമെന്ന് സർക്കാറിന് പൂർണ വിശ്വാസമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ദാർവിഷ് അൽ ബലൂഷി പറഞ്ഞു.
മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ എണ്ണയിതര മേഖലയുടെ ഉയരുന്ന പങ്കാളിത്തത്തിൽനിന്ന് ഇത് വ്യക്തമാണ്. കഴിഞ്ഞ വർഷം 70 ശതമാനമാണ് ആഭ്യന്തര ഉൽപാദനത്തിൽ എണ്ണയിതര മേഖലയുടെ വിഹിതം. സ്വകാര്യ മേഖലയുടെ സുപ്രധാനമായ പങ്കാളിത്തത്തിലൂടെയാണ് ഇൗ നേട്ടം സാധ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു. വിഷൻ 2040 പദ്ധതിയിൽ പി.പി.പി മാതൃകക്ക് സുപ്രധാന പങ്കാളിത്തമാണ് ഉള്ളത്. അടുത്ത വർഷം അവസാനിക്കുന്ന ഒമ്പതാം പഞ്ചവത്സര പദ്ധതി കാലയളവിൽ 2.5 ശതകോടി റിയാലിെൻറ പി.പി.പി പദ്ധതികൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമാപന ദിവസമായ ചൊവ്വാഴ്ച മൂന്ന് സെഷനുകളാണ് നടന്നത്. പങ്കാളിത്ത പദ്ധതികളുടെ ധനകാര്യ സ്രോതസ്സ്, ബദൽ ധനകാര്യ സ്രോതസ്സ് വികസിപ്പിച്ചെടുക്കൽ, സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിെൻറ ഭാവി, നിലവിലെ പദ്ധതികളുടെയും അവസരങ്ങളുടെയും അവലോകനം എന്നീ വിഷയങ്ങളിലുള്ള വർക്കിങ് സെഷനുകളാണ് ചൊവ്വാഴ്ച നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.