മസ്കത്ത്: ഒമാൻ ഹജ്ജ് മിഷൻ തീർഥാടകർക്ക് നൽകുന്ന മെഡിക്കൽ സേവനങ്ങൾക്ക് മക്കയിൽ തുടക്കം. ക്ലിനിക്കും മറ്റ് ഷിഫ (ചികിത്സ) സംവിധാനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഒമാൻ ഹജ്ജ് മിഷൻ ചെയർമാൻ സുൽത്താൻ ബിൻ സഈദ് അൽഹിനായിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടനം. ചടങ്ങിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അഡ്മിനിസ്ട്രേറ്റിവ്, ഫിനാൻഷ്യൽ, പ്ലാനിങ് അഫയേഴ്സ് അണ്ടർ സെക്രട്ടറിയും ആരോഗ്യ മന്ത്രാലയത്തിലെ ഡിജിറ്റൽ പരിവർത്തനത്തിനായുള്ള സൂപ്പർവൈസറി കമ്മിറ്റി ചെയർപേഴ്സനുമായ ഡോ. ഫാത്തിമ ബിൻത് മുഹമ്മദ് അൽ അജ്മിയ അധ്യക്ഷത വഹിച്ചു.
മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ, റോയൽ ഒമാൻ പൊലീസ്, മറ്റ് ഔദ്യോഗിക പ്രതിനിധികൾ, മെഡിക്കൽ സംഘം, ഫത്വകളും മതപരമായ മാർഗനിർദേശങ്ങളും നൽകുന്നവർ എന്നിവരാണ് ഹജ്ജ് മിഷന്റെ സംഘത്തിലുള്ളത്. ഒമാനിൽനിന്നുള്ള തീർഥാടകർക്ക് ഹജ്ജ് കർമങ്ങളും മറ്റും എളുപ്പമാകുന്നതിനുള്ള സേവനങ്ങൾ ഹജ്ജ് മിഷന്റെ നേതൃത്വത്തിൽ നൽകും. ഈ വർഷം ഒമാനിൽനിന്ന് ആകെ14,000 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്. ഇതിൽ 13,500 പേർ സ്വദേശികളും 250പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒമാനിൽനിന്നുള്ള മലയാളി സംഘം കഴിഞ്ഞ വെള്ളിയാഴ്ച വിശുദ്ധകർമത്തിനായി തിരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.