മസ്കത്ത്: ഏകീകൃത ആരോഗ്യ ഇൻഷുറൻസ് പോളിസി ‘ദമാനി’യിൽ ഗാർഹിക ജോലിക്കാരെയും ഉൾപ്പെടുത്തി ഭേദഗതി വരുത്തിയതായി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി (സി.എം.എ) എക്സിക്യൂട്ടിവ് പ്രസിഡൻറ് ശൈഖ് അബ്ദുല്ല സലിം പ്രസ്താവിച്ചു. ഇൻഷുറൻസ് പരിധിയിൽ വീട്ടുജോലിക്കാരും ഉൾപ്പെടുന്നതോടെ എംബസികൾ നൽകുന്ന അടിസ്ഥാന ആനുകൂല്യങ്ങൾക്കു പുറമെ ഉയർന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ ആരോഗ്യസംരക്ഷണം തൊഴിലുടമകളിൽനിന്ന് തൊഴിലാളികൾക്ക് ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. വിദേശകാര്യ മന്ത്രാലയവുമായി (മോഫ) ബന്ധപ്പെട്ട എംബസികൾ, അവരുമായി ബന്ധപ്പെടുന്ന വിവിധ സമൂഹങ്ങളുടെ പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇത്തരം ഭേദഗതികൾ വരുത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആരോഗ്യ ഇൻഷുറൻസ് നിയമങ്ങളും സ്റ്റാൻഡേഡ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയും തയാറാണെന്നും ഇൻഷുറൻസ് കമ്പനികളുടെ നിയമത്തിലെ ചില വ്യവസ്ഥകളിൽ കരട് ഭേദഗതികളുണ്ടെന്നും പൂർണമായ അർഥത്തിൽ നടപ്പാക്കുന്നതിനായി നിയമനിർമാണ-നിയന്ത്രണ ഘടന നിർദേശാനുസരണമുള്ള അവസാന ഘട്ടത്തിലാണെന്നും അൽ സൽമി പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് ഡേറ്റാബേസും ഔദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. ഇൻഷുറൻസ് കമ്പനികളെയും ആരോഗ്യ പരിപാലന സ്ഥാപനങ്ങളെയും റെഗുലേറ്റർമാരെയും ബന്ധിപ്പിക്കുന്ന ദമാനിയുടെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമാണിത്. പോളിസിയുടെ കാലാവധി ദീർഘകാലത്തേക്കോ അല്ലാത്തപക്ഷം ഒരു കലണ്ടർ വർഷത്തേക്കോ ആയാണ് ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇൻഷുർ ചെയ്തയാൾ വീട്ടുജോലിക്കാരനാണെങ്കിൽ കാലാവധി രണ്ടു വർഷമായിരിക്കണം. ആനുകൂല്യങ്ങളുടെ ഷെഡ്യൂൾ അനുസരിച്ച് വീട്ടുജോലിക്കാരുടെ കവറേജിൽ ജോലിക്കിടെയുള്ള അപകടത്തിനുൾപ്പെടെ പരിരക്ഷ ലഭിക്കും. ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ കിടത്തിച്ചികിത്സ ആവശ്യമാണെങ്കിൽ 4,000 റിയാലും അല്ലാത്തപക്ഷം ക്ലിനിക്കുകളിൽ 500 റിയാലുമായി വർധിപ്പിച്ചു. സി.എം.എ, ആരോഗ്യ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം, ഒമാൻ ചേംബർ ഓഫ് കോമേഴ്സ്, പബ്ലിക് അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസ്, ഒമാനി ഇൻഷുറൻസ് അസോസിയേഷൻ എന്നിവയിലെ അംഗങ്ങളുടെ സാന്നിധ്യത്തിലാണ് ആരോഗ്യ ഇൻഷുറൻസ് ടീം യോഗങ്ങളും ചർച്ചകളും തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.