മസ്കത്ത്: ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) വഴി ഇന്ത്യൻ വിപണിയിൽ ഒമാനി ഉൽപന്നങ്ങൾക്ക് പ്രത്യേക മുൻഗണനയും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഒമാൻ കസ്റ്റംസ് വ്യക്തമാക്കി. കരാറിലെ കസ്റ്റംസ്, വ്യാപാര വ്യവസ്ഥകളെക്കുറിച്ച് വിശദീകരിക്കവേയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ഈ കരാർ പ്രകാരം, യോഗ്യതയുള്ള ഉൽപന്നങ്ങളുടെ കസ്റ്റംസ് തീരുവ പൂർണമായും ഒഴിവാക്കുകയോ ഗണ്യമായി കുറക്കുകയോ ചെയ്യും.
ഇത് ഇരുരാജ്യങ്ങൾക്കുമിടയിലെ ചരക്കുനീക്കം സുഗമമാക്കുന്നതിനൊപ്പം വ്യാപാര ചെലവുകൾ ഗണ്യമായി കുറക്കാൻ സഹായിക്കും. കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലൂടെയും നിയമപരമായ ചുവപ്പുനാടകൾ ഒഴിവാക്കി റെഗുലേറ്ററി ആവശ്യകതകൾ ഏകീകരിക്കുന്നതിലൂടെയും സുതാര്യത ഉറപ്പാക്കാനും താരിഫ് ഇതര തടസ്സങ്ങൾ ഇല്ലാതാക്കാനും കരാർ ലക്ഷ്യമിടുന്നു. ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്ക, മധ്യേഷ്യൻ വിപണികൾ എന്നിവയുമായി ബന്ധിപ്പിക്കുന്നതന്ത്രപ്രധാനമായ ഒരു പ്രാദേശിക വ്യാപാര കേന്ദ്രമായി ഇന്ത്യയെ നിലനിർത്താൻ ഒമാന് ഈ കരാർ സഹായകരമാവുമെന്ന് ഒമാൻ കസ്റ്റംസ് ചൂണ്ടിക്കാട്ടി.
2026 ഫെബ്രുവരി 15-ലെ റോയൽ ഡിക്രി നമ്പർ 30/2026 പ്രകാരം അംഗീകരിക്കപ്പെട്ട ഈ കരാർ 2026 ജൂൺ ഒന്നു മുതലാണ് പ്രാബല്യത്തിൽ വന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കയറ്റുമതി, ഇറക്കുമതി, സേവന മേഖലകളിലെ വ്യാപാരം എന്നിവ വിപുലീകരിക്കുന്നതിനപ്പുറം, ഒമാനിലെ ഉൽപാദന മേഖലകളെ ശക്തിപ്പെടുത്താനും നിക്ഷേപങ്ങൾ ആകർഷിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ കരാറിലൂടെ സാധിക്കും. ഇത് ഒമാൻ വിഷൻ 2040-ന്റെ കീഴിലുള്ള സാമ്പത്തിക വൈവിധ്യവൽക്കരണ ലക്ഷ്യങ്ങൾക്ക് കരുത്തുപകരുമെന്നും വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.