മസ്കത്ത്: ഗാംബിയ ബഞ്ചുളിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻസ് (ഒ.ഐ.സി) ഉച്ചകോടി സമ്മേളനത്തിൽ ഒമാൻ പങ്കെടുത്തു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് ഔഖാഫ്, മതകാര്യ മന്ത്രാലയമാണ് സംബന്ധിച്ചത്. ‘സുസ്ഥിര വികസനത്തിനായി സംഭാഷണത്തിലൂടെ ഐക്യവും ഐക്യദാർഢ്യവും വർധിപ്പിക്കുക’ എന്ന തലക്കെട്ടിലായിരുന്നു സമ്മേളനം നടന്നത്.
ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മമാരിയാണ് ഒമാൻ പ്രതിനിധി സംഘത്തെ നയിച്ചത്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകൾ കോൺഫറസൻസിൽ പങ്കെടുത്തവരെ മന്ത്രി അറിയിച്ചു.
പൊതുവെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന് ഇസ്ലാമിക ലോകം ഇന്ന് ഇരട്ടി ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും ഫലപ്രദമായ സംരംഭങ്ങളും നയങ്ങളും ആവിഷ്കരിക്കേണ്ടതുണ്ടെന്നും മമാരി പറഞ്ഞു. തീവ്രവാദം, വിവേചനം, വിദ്വേഷം, ഇസ്ലാമോഫോബിയ എന്നിവക്കെതിരെ പോരാടുന്നതിന് അംഗരാജ്യങ്ങളുടെ സംയുക്ത പ്രവർത്തനത്തിന് വേഗത വേണമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നൽ നൽകി.
ലോകത്ത് സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. പ്രദേശത്തിന്റെ സുരക്ഷയും സ്ഥിരതയും അപകടത്തിലാക്കുന്ന സംഘർഷങ്ങൾ, ഗസ്സ മുനമ്പിനെതിരായ ഇസ്രായേൽ ആക്രമണത്തിന്റെ സ്വാഭാവിക ഫലമാണെന്നും അൽ മമാരി പറഞ്ഞു.
ഈ ബുദ്ധിശൂന്യമായ യുദ്ധം നിർത്തുന്നതിലും അന്താരാഷ്ട്ര നിയമങ്ങളുടെ നിരന്തരമായ ലംഘനങ്ങളിൽനിന്നും ഇസ്രായേലിനെ പിന്തിരിപ്പിക്കുന്നതിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയത്തിൽ മന്ത്രി നിരാശ പ്രകടിപ്പിച്ചു.
സുൽത്താനേറ്റ് എല്ലായ് പോഴും അന്താരാഷ്ട്ര, പ്രാദേശിക യോഗങ്ങളിൽ ഫലസ്തീനിനായി ഉറച്ച നിലപാടെടുക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്വേഷ പ്രസംഗം, ഇസ്ലാമോഫോബിയ, സാമ്പത്തിക, മാനുഷിക, സാമൂഹിക, സാംസ്കാരിക വെല്ലുവിളികൾ എന്നിവക്കെതിരെ പോരാടുന്നതിനുള്ള മാർഗങ്ങൾ ദ്വിദിന സമ്മേളനം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.