മഞ്ഞുപെയ്ത ജബൽ ശംസ്
മസ്കത്ത്: ഒമാന്റെ കാലാവസ്ഥാ ചരിത്രത്തിൽ അസ്ഥിരതകളും വൈവിധ്യങ്ങളും നിറഞ്ഞതായിരുന്നു കഴിഞ്ഞവർഷമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സി.എ.എ) വാർഷിക റിപ്പോർട്ട്. തീരപ്രദേശങ്ങളും മരുഭൂമികളും മലനിരകളും നിറഞ്ഞ ഒമാന്റെ ഭൂപ്രകൃതി കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനിലയിൽ വലിയ വ്യത്യാസങ്ങളാണ് രേഖപ്പെടുത്തിയത്.
ഒരു വശത്ത് ബർക്കയിൽ ചൂട് 50.7 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നപ്പോൾ, മറുവശത്ത് ജബൽ ശംസിൽ താപനില മൈനസ് 1.1 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട ‘ക്ലൈമറ്റ് സമ്മറി 2025’ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞവർഷം ജൂലൈ 30, 31 തീയതികളിൽ വടക്കൻ ഗവർണറേറ്റുകളിൽ വീശിയടിച്ച കടുത്ത ഉഷ്ണതരംഗത്തിനിടയിലാണ് ബർക്ക ഒബ്സർവേഷൻ സ്റ്റേഷനിൽ ആ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയായ 50.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. 2025-ൽ ഒമാനെ ബാധിച്ച 10 പ്രധാന ഉഷ്ണതരംഗങ്ങളിൽ ഏറ്റവും ശക്തമായതായിരുന്നു ഇത്.
സാധാരണയായി തണുപ്പ് അനുഭവപ്പെടാറുള്ള ജനുവരി മാസത്തിലും അസാധാരണ ചൂട് അനുഭവപ്പെട്ടു. ജനുവരി 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ സലാലയിൽ 33 ഡിഗ്രിയും അൽ ജാസിറിൽ 32.6 ഡിഗ്രിയും ചൂട് രേഖപ്പെടുത്തിയിരുന്നു. ഇതിനുപുറമെ ഏപ്രിലിൽ സൂറിൽ 39.6 ഡിഗ്രിയും, സഹത്തിൽ 45.5 ഡിഗ്രിയും, ഖുറിയാത്തിൽ 48.6 ഡിഗ്രിയും, ഫഹൂദിൽ 49.1 ഡിഗ്രിയും, ബിദിയയിൽ 49.2 ഡിഗ്രിയും ചൂട് ഉയർന്നിരുന്നു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലും രാജ്യത്തുടനീളം കടുത്ത ചൂടാണ് അനുഭവപ്പെട്ടത്.
ചൂടിന് വിപരീതമായി ഒമാൻ കഴിഞ്ഞ വർഷം ഒമ്പതു തവണ കടുത്ത തണുപ്പിനും സാക്ഷ്യം വഹിച്ചു. അൽ ഹംറയിലെ ജബൽ ശംസിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ -1.1ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.
നവംബർ 24 മുതൽ ഡിസംബർ രണ്ടു വരെയുള്ള ദിവസങ്ങളിൽ ഇതേ പ്രദേശത്ത് താപനില വീണ്ടും മൈനസ് 0.3 ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു.
മറ്റ് ശീതകാല ഘട്ടങ്ങളിൽ സൈഖിൽ 1.5 ഡിഗ്രിയും 2.6 ഡിഗ്രിയും, ജബൽ ഹരീമിൽ 2.7 ഡിഗ്രിയും വരെ തണുപ്പ് രേഖപ്പെടുത്തുകയുണ്ടായി. മുൻവർഷമായ 2024-നെ അപേക്ഷിച്ച് 2025-ൽ തണുപ്പുകാല തരംഗങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായതായി സിവിൽ ഏവിയേഷൻ അതോറിറ്റി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.