മസ്കത്ത്: പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി കേരള സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ എൻറോൾമെന്റ് തീയതി ഞായറാഴ്ച അവസാനിക്കുന്നു. നേരത്തേ ഒക്ടോബർ 31ന് തീയതി അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രവാസികളുടെ അഭ്യർഥന പരിഗണിച്ച് ഒരു മാസത്തേക്കുകൂടി നീട്ടുകയായിരുന്നു..
രാജ്യത്താദ്യമായാണ് പ്രവാസികള്‍ക്കായി ഒരു സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, എന്‍.ആര്.കെ ഐഡി കാര്‍ഡുള്ള പ്രവാസി കേരളീയര്‍ക്കാണ് പദ്ധതിയില്‍ എൻറോൾ ചെയ്യാനാകുക.
അതേസമയം, നോർക്ക കെയർ ഇൻഷുറൻസ് അപേക്ഷ പോർട്ടലിൽ അപേക്ഷ സമർപ്പിച്ചവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ‘സ്വയം തിരുത്തൽ’ സൗകര്യം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പേരിന്റെ സ്പെല്ലിങ്, ജനനത്തീയതി, ലിംഗം തുടങ്ങിയ വ്യക്തിഗത വിവരങ്ങളിൽ അപേക്ഷ സമർപ്പണ സമയത്ത് സംഭവിക്കുന്ന പിശകുകൾ കാരണം നിരവധി അപേക്ഷകർക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് കണ്ടെത്തൽ. തെറ്റുതിരുത്തൽ പ്രക്രിയയിൽ ഉണ്ടാകുന്ന ആവർത്തനവും കാലതാമസവും ഒഴിവാക്കുന്നതിനാണ് അപേക്ഷകർക്ക് അവരുടെ വിവരങ്ങൾ സ്വയം തിരുത്താൻ കഴിയുന്ന സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രവാസം അവസാനിപ്പിച്ചവർക്കായി നോർക്ക കെയർ മാതൃകയിൽ പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയും നോര്‍ക്ക റൂട്സ് പരിഗണിക്കുന്നുണ്ട്. ഇപ്പോൾ നടപ്പാക്കിയ ‘നോർക്ക കെയർ’ പദ്ധതിയിൽ നിലവിലെ പ്രവാസികൾക്കുമാത്രമേ എൻറോൾചെയ്യാൻ കഴിയൂ. നാട്ടിലേക്ക് മടങ്ങിവന്ന പ്രവാസികളെയും പദ്ധതിയിൽ പരിഗണിക്കമെന്ന് പ്രവാസിപ്രവർത്തകർ ആവശ്യമുന്നയിച്ചിരുന്നു. നാട്ടിലേക്ക് തിരിച്ചുവന്ന പ്രവാസികള്‍ക്കായി ‘നോര്‍ക്ക കെയര്‍’ മാതൃകയില്‍ പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിക്കാമെന്നും ഇതിനുള്ള നിർദേശം ഉടന്‍ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും നോര്‍ക്ക റൂട്സ് സി.ഇ. അജിത് കൊളശ്ശേരി വ്യക്തമാക്കിയിരുന്നു. നോര്‍ക്ക കെയര്‍ പദ്ധതിയില്‍ വിദേശത്ത് നിന്ന് മടങ്ങിവന്നവരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രവാസി ലീഗല്‍ സെല്ലിന്റെ ഹരജിയില്‍ 2025 സെപ്റ്റംബര്‍ 26ന് കേരള ഹൈകോടതി അനുകൂല നടപടി സ്വീകരിച്ചിരുന്നു. ഹൈകോടതി നിര്‍ദേശമനുസരിച്ച്, പി.എല്‍.സിയുമായി നടത്തിയ ഹിയറിങ്ങിലാണ് നോര്‍ക്ക റൂട്സ് സി.ഇ.ഒ പുതിയ പദ്ധതിയെ കുറിച്ച് പറഞ്ഞത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ഡിസംബറില്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിക്കുമെന്നും നോർക്ക സി.ഇ.ഒ അറിയിച്ചിട്ടുണ്ട്. നോര്‍ക്ക കെയറിന്റെ അതേ നിബന്ധനകളും വ്യവസ്ഥകളുമാകും മടങ്ങിവന്നവരുടെ ഇന്‍ഷുറന്‍സ് പദ്ധതിക്കും ഉണ്ടാവുക.
ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) 13,411 പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി , 25 വയസ്സിൽ താഴെ 4,130) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18-70 വയസ്സ്) 8101 രൂപയുമാണ്. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് കാഷ് രഹിത ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.
നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. കേരളത്തിൽ 3000 ത്തോളം അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും നോര്‍ക്ക കെയര്‍ എൻറോൾമെൻറ് സേവനം എന്നിവ ലഭിക്കും. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവരിൽ സഹായം ആവശ്യമുള്ളവർക്കായി തിരുവനന്തപുരത്ത് നോർക്ക ആസ്ഥാനത്ത് സഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. നോർക്ക റൂട്സ് വെബ്സൈറ്റ്: https://id.norkaroots.kerala.gov.in/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.