മസ്കത്ത്- തിരുവനന്തപുരം സർവീസ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നു

മസ്കത്ത്: മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസിന് പിന്നാലെ തിരുവനന്തപുരം സർവീസും എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നു. ഏപ്രിൽ അഞ്ചു മുതൽ 30 വരെയുള്ള ഷെഡ്യൂളിലാണ് മസ്കത്ത്- തിരുവനന്തപുരം സർവിസ് ഉൾപ്പെടുത്തിയത്. അതേസമയം, കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള സർവീസുകൾ ഈ ഷെഡ്യൂളിലും ഉൾപ്പെടുത്തിയിട്ടില്ല. കോഴിക്കോട്, കൊച്ചി സർവിസുകൾ റദ്ദാക്കിയത് തുടരുമെന്നാണ് വിവരം. 

മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള മുഴുവൻ സർവീസുകളും റദ്ദാക്കിയതായി പത്തു ദിവസം മുമ്പ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിരുന്നു. മാര്‍ച്ച് 28 വരെ മുംബൈ, ഡൽഹി സർവീസുകൾ മാത്രമാണ് മസ്കത്തിൽനിന്ന് നടത്തിയത്.  കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയിരുന്നു. പിന്നീട്  ഏപ്രിൽ ഒന്നു മുതലുള്ള ഷെഡ്യൂളിൽ കണ്ണുർ സർവീസ് ഉൾപ്പെടുത്തി.

ഇതിനു പിന്നാലെയാണ് ഏപ്രിൽ അഞ്ചു മുതൽ 30 വരെയുള്ള ഷെഡ്യൂളിൽ തിരുവനന്തപുരം സർവീസ് കൂടി ഉൾപ്പെടുത്തിയത്. അതേസമയം, മസ്കത്തിൽനിന്ന് മുംബൈ, ഡൽഹി സെക്ടറുകളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ തുടരും. നിലവിൽ കണ്ണൂരിലേക്ക് തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്. രാത്രി 8.10ന് പുറപ്പെടുന്ന വിമാനം  പുലർച്ചെ 1.20ന് കണ്ണൂരിലെത്തും. ഇതേ ദിവസങ്ങളിൽ രാത്രി 11. 25ന് മസ്കത്തിൽ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സർവീസ് പുലർച്ചെ 4.55 ന് തിരുവനന്തപുരത്തെത്തും.  പ്രവാസികളെ പ്രയാസപ്പെടുത്തുന്ന  എയർ ഇന്ത്യ എക്സ്പ്രസിന്റെ നടപടിക്കെതി​രെ പ്രതിഷേധം ശക്തമാണ്. 

പ്രവാസികളുടെ യാത്ര പ്രശ്നത്തിന് പരിഹാരം കാണേണ്ട ഇന്ത്യൻ സർക്കാറും ഇന്ത്യൻ എംബസിയും വിഷയത്തിൽ  അടിയന്തരമായി ഇടപെടണമെന്ന് കൈരളി ഒമാൻ ആവശ്യപ്പെട്ടു. ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുകയോ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുകയോ ചെയ്യണം. വിമാനക്കുറവും പ്രവാസികളുടെ യാത്ര പ്രയാസവും ഉടനടി പരിഹരിക്കാനുള്ള നടപടി ഉണ്ടാകണമെന്നും പ്രവാസികൾക്ക് അടിയന്തര യാത്ര ആവശ്യങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള ഓൺലൈൻ സംവിധാനം സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടു.

Tags:    
News Summary - Muscat-Thiruvananthapuram Flights: Air India Express Set to Restart Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.