മത്ര: ബജറ്റ് വിമാന കമ്പനിയായ ഗോ എയർ മസ്കത്ത്-കണ്ണൂർ സർവിസിെൻറ സമയം മാറ്റുന്നു. രാത്രി സമയത്തായിരുന്ന സർവിസ് പകൽ സമയത്തേക്കാണ് മാറ്റിയത്. നവംബർ 14 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. ഇപ്പോൾ കണ്ണൂരിൽനിന്ന് ഇന്ത്യൻ സമയം രാത്രി 8.55നാണ് വിമാനം പുറപ്പെടുന്നത്. ഇത് 11.15ന് ഒമാനിലെത്തും. തിരിച്ച് 12.15ന് പുറപ്പെട്ട് പുലർച്ചെ 5.15ന് കണ്ണൂരിൽ എത്തും. നവംബർ 14 മുതൽ കണ്ണൂരിൽ നിന്ന് രാവിലെ എട്ടരക്കാണ് പുറപ്പെടുക. ഇത് 10.50ന് മസ്കത്തിലെത്തും. തിരിച്ച് 11.50ന് പുറപ്പെട്ട് വൈകീട്ട് 4.45ന് കണ്ണൂരിൽ എത്തും.
പൊടുന്നനെയുള്ള സമയമാറ്റം പ്രയാസമുണ്ടാക്കുന്നതാണെന്ന് കണ്ണൂർ നിവാസികൾ പറയുന്നു. പഴയ സമയത്തിലെ സൗകര്യം കണക്കിലെടുത്താണ് ചെറിയ അവധിക്ക് നാട്ടില്പോകുന്ന പലരും ഗോ എയറിന് ടിക്കറ്റ് എടുത്തിരുന്നത്. ജോലി കഴിഞ്ഞ് ഒരു ദിവസം നഷ്ടപ്പെടാതെ നാടുപിടിക്കാമെന്നതായിരുന്നു ഇപ്പോഴത്തെ സമയക്രമത്തിലെ ഏറ്റവും വലിയ സൗകര്യം. പുതിയ സമയക്രമപ്രകാരം മസ്കത്തിൽനിന്നുള്ള യാത്രക്കാർ രാവിലെ ഒമ്പതുമണിയോടെ വിമാനത്താവളത്തിൽ എത്തേണ്ടിവരും. ബുറൈമിയടക്കം ദൂരപ്രദേശങ്ങളിൽ നിന്നുള്ളവർ പുലർച്ചെതന്നെ യാത്ര തിരിക്കേണ്ടിവരും.
അതുപോലെ തന്നെയാണ് മടക്കയാത്രയും. രാവിലെ എട്ടരക്കാണ് വിമാനമെന്നതിനാൽ പുലർച്ചെ തന്നെ വിമാനത്താവളത്തിൽ എത്തേണ്ടിവരും. നേരത്തേ ബുക്ക് ചെയ്ത യാത്രക്കാരെ ഇ-മെയിൽ വഴി സമയമാറ്റം അറിയിച്ചുവരുകയാണെന്ന് ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസും ഗോ എയറും മാത്രമാണ് മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് സർവിസ് നടത്തുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽനിന്ന് വൈകീട്ട് 6.45നും തിരിച്ച് രാത്രി പത്തിനുമാണ് പുറപ്പെടുന്നത്. ആഴ്ചയിൽ മൂന്നുദിവസം മാത്രമാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് ഉള്ളത്.
കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ അപേക്ഷിച്ച് കുറഞ്ഞ യാത്രാക്കൂലിയാണ് കണ്ണൂരിലേക്ക് എന്നതിനാൽ എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലുള്ളവരും കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കാറുണ്ട്. എല്ലാ ദിവസവും സർവിസ് ആയതിനാൽ ഗോ എയറിനെയാണ് ഇവർ ആശ്രയിക്കുന്നത്. സമയക്രമത്തിലെ മാറ്റം ഇവർക്കും പ്രയാസമുണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.