റദാക്കലും വൈകിപ്പറക്കലും ശീലമാക്കിയ എയർ ഇന്ത്യ എക്സ്പ്രസിനോട് യാത്രക്കാർ
മസ്കത്ത്: വിമാനം റദ്ദാക്കിയും വൈകിപ്പറന്നും യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നത് എയർഇന്ത്യ എക്സ്പ്രസ് തുടരുന്നു. ബുധൻ, വ്യാഴം, ദിവസങ്ങളിൽ മൂന്ന് സർവിസുകളാണ് എയർ ഇന്ത്യഎക്സ്പ്രസ് റദ്ദാക്കിയത്. വൈകിപ്പറക്കലിന്റെ കഥകൾ വേറെയുമുണ്ട്. ജീവനക്കാരുടെ സമരം മൂലം സർവിസുകൾ നിലച്ച് യാത്രാദുരിതം അവസാനിക്കുന്നതിന് മുമ്പാണ് റദ്ദാക്കൽ നാടകം പിന്നെയും ആവർത്തിക്കുന്നത്.
യാത്ര മുടങ്ങൽ തുടർക്കഥയായതോടെ ടിക്കറ്റെടുത്തവരെല്ലാം എപ്പോൾ നാട്ടിലെത്തുമെന്ന കാര്യത്തിൽ ആശങ്കപ്പെടുന്നവരാണ്. അത്യാവശ്യത്തിന് നാട്ടിൽ പോവേണ്ടവർ ഭാഗ്യപരീക്ഷണത്തിന് മുതിരാതെ എക്സ്പ്രസിനെ കൈയൊഴിയുകയാണ്. മറ്റ് വിമാന സർവിസുകളിലെന്നും ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ എയർ ഇന്ത്യ എക്സ്പ്രസ് ആലോചിക്കാമെന്ന നിലപാടിലാണ് യാത്രക്കാർ. എപ്പോൾ യാത്ര ചെയ്യാൻ കഴിയുമെന്ന് ഒരു ഉറപ്പുമില്ലാതെ എങ്ങനെ ടിക്കറ്റെടുക്കുമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
മസ്കത്തിൽനിന്ന് ബുധനാഴ്ച രാത്രി 12.35ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 818 മംഗലാപുരം വിമാനം റദ്ദാക്കിയിരുന്നു. മംഗലാപുരത്തുനിന്ന് മസ്കത്തിലെത്തേണ്ടിയിരുന്ന വിമാനം റദ്ദാക്കിയതിന്റെ തുടർച്ചയായിരുന്നു ഇത്.
വെള്ളിയാഴ്ച പുലർച്ചെ 2.15 ന് മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഐ.എക്സ് 338 വിമാനം റദ്ദാക്കിയിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ 2.15 ന് മസ്കത്തിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 13 മണിക്കൂറുകൾ വൈകി വ്യാഴാഴ്ച വൈകീട്ട് 3.15 നാണ് പുറപ്പെട്ടത്. ബുധനാഴ്ച രാത്രി കോഴിക്കോടുനിന്ന് പുറപ്പെടേണ്ട വിമാനവും മണിക്കൂറുകൾ വൈകി വ്യാഴാഴ്ചയാണ് പുറപ്പെട്ടത്. കാലാവസ്ഥ പ്രശ്നമാണ് വിമാനം റദ്ദാക്കാൻ കാരണമെന്നാണ് അധികൃതർ പറയുന്നുണ്ടെങ്കിലും മസ്കത്തിൽനിന്ന് കോഴിക്കോട്ട് സർവിസ് നടത്തുന്ന ഒമാൻ എയറും സലാം എയറും കൃത്യ സമയത്തു തന്നെയാണ് പുറപ്പെടുന്നത്. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ ഒരു പ്രാവശ്യം ടിക്കറ്റുകൾ മാറ്റുകയോ ടിക്കറ്റ് നിരക്കുകൾ പൂർണമായി റീ ഫണ്ട് അനുവദിക്കുകയോ ചെയ്യുമെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ അറിയിപ്പിലുണ്ട്.
യാത്ര മുടങ്ങുന്നത് തുടർക്കഥയായതോടെ യാത്രക്കാർ എയർ ഇന്ത്യ എക്സ്പ്രസ് കൈയൊഴിയുകയാണ്. യാത്രക്കാർ മറ്റ് തിരഞ്ഞെടുപ്പ് ഇല്ലാത്തപ്പോൾ മാത്രമാണ് എക്സ്പ്രസിൽ ടിക്കറ്റെടുക്കുന്നത്.
ജീവനക്കാരുടെ സമരം മൂലം വിമാനം മുടങ്ങിയപ്പോൾ ട്രാവൽ ഏജന്റുകളും ഏറെ പഴി കേൾക്കേണ്ടി വന്നിരുന്നു.അതിനാൽ ട്രാവൽ ഏജന്റുമാരും ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് നൽകാൻ മടിക്കുകയാണ്. ടിക്കറ്റ് നൽകുന്നവർ തന്നെ ഉത്തരവാദിത്തം ഒഴിഞ്ഞാണ് നൽകുന്നത്. എയർ ഇന്ത്യയുടെ റദ്ദാക്കലും വൈകിപ്പുറപ്പെടലും കേരളത്തിലേക്ക് സർവിസ് നടത്തുന്ന ഒമാൻ എയർ, സലാം എയർ, ഇൻഡിഗോ അടക്കമുള്ള വിമാനങ്ങൾക്ക് അനുഗ്രഹമായിരിക്കുയാണ്. ഇതോടെ ഈ വിമാനങ്ങളിൽ തിരക്കും വർധിച്ചിട്ടുണ്ട്.
അത്യാവശ്യങ്ങൾക്ക് നാട്ടിൽ പോവുന്നവരാണ് ഇപ്പോൾ അധികവും. നാട്ടിൽ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശന നടപടികൾ നടക്കുന്ന സമയമാണിത്. ഒമാനിൽ 12ാം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് നാട്ടിലെ ഇന്റർവ്യൂകൾക്കും പ്രവേശന പരീക്ഷകൾക്കും പങ്കെടുക്കേണ്ടതുണ്ട്. വിമാന സർവിസുകൾ മുടങ്ങുന്നത് ഇത്തരക്കാർക്ക് വൻ പ്രശ്നമാണുണ്ടാക്കുന്നത്.
വിമാനം മുടങ്ങുന്നതോടെ ഉയർന്ന നിരക്കുകൾ നൽകി മറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യുക മാത്രമാണ് ഇത്തരക്കാർക്ക് പരിഹാരമുള്ളത്. വാരാന്ത്യ ദിവസമായ വ്യാഴാഴ്ച രാത്രി കോഴിക്കോട്ടേക്കുള്ള വിമാനം മുടങ്ങിയത് വാർഷിക അവധിക്ക് നാട്ടിൽ പോവുന്നവരെയും ഹ്രസ്വ അവധിക്ക് പോവുന്നവരെയും ഏറെ പ്രതികൂലമായി ബാധിച്ചു. അടുത്ത ദിവസത്തെ വിമാനങ്ങളിൽ ഇവർ സീറ്റ് കണ്ടുപിടിക്കേണ്ടി വരും. നാട്ടിൽ കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട ദിവസങ്ങൾ നഷ്ടപ്പെടുകയും ചെയ്യും.
ഇതൊഴിവാക്കാൻ ഉയർന്ന നിരക്ക് നൽകി മറ്റ് വിമാനങ്ങളിൽ ടിക്കറ്റ് നൽകുകയാണ് മറ്റൊരു മാർഗം. എങ്ങനെയായാലും ഇത്തരക്കാർക്ക് ഇത് പരീക്ഷണമാണ്. കുറഞ്ഞ വരുമാനക്കാരുടെ പ്രധാന ആശ്രയമായ എയർ ഇന്ത്യക്ക് ‘ഇനിയെങ്കിലും നന്നായി കൂടെ’ എന്നാണ് യാത്രക്കാർ പരക്കെ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.