മസ്കത്ത്: ഹിമാം ട്രയൽ റൺ റേസിന്റെ അഞ്ചാം പതിപ്പ് വ്യാഴാഴ്ച മുതൽ ശനിയാഴ്ചവരെ ദാഖിലിയ ഗവർണറേറ്റിൽ നടക്കും. 65 രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് 1,000ലധികം ഓട്ടക്കാർ പങ്കെടുക്കും. പങ്കെടുക്കുന്നവരിൽ 40 ശതമാനത്തിലധികം പേരും സുൽത്താനേറ്റിന് പുറത്തുനിന്നുള്ളവരാണ്. മത്സരത്തിന്റെ വർധിച്ചുവരുന്ന അന്താരാഷ്ട്ര പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണ് ഈ പങ്കാളിത്തം. 110 കി.മീ, 55 കി.മീ, 20 കി.മീ എന്നിങ്ങനെ മൂന്ന് റൂട്ടുകളിലാണ് മത്സരങ്ങൾ നടക്കുക. ദുർഘടകരമായ പാതകൾ താണ്ടി ശാരീരികവും മാനസികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്ന തരത്തിലാണ് റൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്.
ദാഖിലിയ ഗവർണറേറ്റിലെ നിസ്വ, ഇസ്കി, അൽ ഹംറ, ജബൽ അൽ അഖ്ദർ എന്നീ നാല് വിലായത്തുകളിലൂടെ കടന്നുപോകുന്നതായിരിക്കും മത്സരം. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്നത് മത്സരാർഥികൾക്ക് അതുല്യമായ അനുഭവമായിരിക്കും നൽകുക. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കിടയിലും ആരോഗ്യവും ശാരീരിക ക്ഷമതയുമുള്ള സംസ്കാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഒന്നു മുതൽ 10 കിലോമീറ്റർ വരെ നീളുന്ന ഓട്ട മത്സരങ്ങളും നടത്തും.
മത്സരത്തോടനുബന്ധിച്ച് അഞ്ചു ദിവസത്തെ എക്സിബിഷൻ നടത്തും. പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെയും സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെയാണ് പരിപാടി. ഹിമാം ട്രയൽ റൺ റേസ് സ്പോർട്സിൽ മാത്രമല്ല ടൂറിസത്തെയും പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണക്കാനും ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.