മസ്കത്ത്: തലസ്ഥാന നഗരിയായ മസ്കത്തുൾപ്പെടെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ച വൈകീട്ട് മുതൽ കനത്ത മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, മസ്‌കത്ത്, ദാഹിറ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക. 15 മുതൽ 35 മില്ലീമീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ കവിഞ്ഞൊഴുകാനും സാധ്യതയുണ്ട്.
താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും വാദികൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും കാലാവസ്ഥാ വകുപ്പിന്‍റെ ജനറൽ ഡയറക്ടറേറ്റ് നിർദ്ദേശിച്ചു. മഴ പെയ്താൽ കുട്ടികളെ തനിച്ചാക്കരുതെന്നും വാദികളിലേക്കോ മറ്റോ എത്തുന്നത് തടയണമെന്നും അധികൃതർ അഭ്യർഥിച്ചു.
അതേസമയം, തെക്ക്-കിഴക്കൻ അറബിക്കടലിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടാനും അത് വെള്ളി, ശനി ദിവസങ്ങളിൽ ഉഷ്ണമേഖലാ ന്യൂനമർദമായി മാറാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിൽ തെക്ക്-മധ്യ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കണക്ക് കൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.