മസ്കത്ത്: ഹജ്ജ് സീസണിൽ പുണ്യഭൂമിയിൽ താമസിക്കുമ്പോൾ നുസുക് കാർഡ് ധരിക്കേണ്ടതാണെന്ന് ഒമാനി ഹജ്ജ് മിഷൻ അറിയിച്ചു. ഉടമക്ക് സാധുവായ ഹജ്ജ് പെർമിറ്റുണ്ടെന്നും പ്രധാന പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് അത് അത്യാവശ്യമാണെന്നും അധികൃതർ അറിയിച്ചു.
ഇത്തരം കാർഡ് കൈവശം വെച്ചില്ലെങ്കിൽ മക്ക മുഖറമിലേക്കും പുണ്യസ്ഥലങ്ങളിലേക്കും സൗദി അധികൃതർ പ്രവേശനം അനുവദിക്കില്ല.
നിങ്ങളിത് ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യണമെന്ന് ഒമാൻ ഹജ്ജ് മിഷൻ പ്രസ്താവനയിൽ പറഞ്ഞു.
നിയമാനുസൃത തീർഥാടകരെ മറ്റുള്ളവരിൽനിന്ന് വേർതിരിക്കാനുള്ള ഔദ്യോഗികവും അംഗീകൃതവുമായ തിരിച്ചറിയൽ കാർഡാണിത്.
സ്വകാര്യ വിവരങ്ങൾ, ഐഡന്റിറ്റി നമ്പർ അല്ലെങ്കിൽ ഏകീകൃത റഫറൻസ് നമ്പർ, ആരോഗ്യ വിവരങ്ങൾ, മക്ക, മദീന എന്നിവിടങ്ങളിൽ താമസിക്കുന്ന സ്ഥലം, പുണ്യസ്ഥലങ്ങളിൽ സേവനം നൽകുന്ന കമ്പനികളുടെ പേരുകൾ, അവരുമായി ആശയവിനിമയത്തിനുള്ള മാർഗങ്ങൾ, ഗ്രൂപ് ലീഡറെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഡിജിറ്റൽ കാർഡ്. തീർഥാടകർക്ക് കാര്യക്ഷമമായും വേഗത്തിലും സേവനം ലഭ്യമാക്കാൻ ഇതു സഹായിക്കും.
ഹജ്ജ് നിർവഹിക്കുന്ന സമയത്തുടനീളം പുണ്യസ്ഥലങ്ങളിൽനിന്ന് പുറത്തുകടക്കുക, പ്രവേശിക്കുക, യാത്ര ചെയ്യുക എന്നിവക്ക് കാർഡ് നിർബന്ധമാണ്. വഴിതെറ്റുമ്പോൾ തീർഥാടകനെ എളുപ്പത്തിലും സൗകര്യപ്രദമായും ലക്ഷ്യസ്ഥാനത്തെത്തിക്കാനും ആവശ്യമായ മെഡിക്കൽ സേവനം ലഭ്യമാക്കാനും കാർഡ് സഹായിക്കും. ഹജ്ജ് പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റും ഇതിൽ അടങ്ങിയിട്ടുണ്ട്. തവക്കൽന, നുസ്ക് ആപ്ലിക്കേഷനുകളിൽ കാർഡിന്റെ ഇലക്ട്രോണിക് പകർപ്പും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ കാർഡ് നഷ്ടപ്പെടുമ്പോഴും പരിശോധന വേളയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഡിജിറ്റൽ പതിപ്പ് എളുപ്പത്തിൽ കാണിക്കാനും തീർഥാടകർക്ക് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.