മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ജോർഡൻ സന്ദർശനത്തിന് ഉജ്ജ്വല തുടക്കം. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ സുൽത്താനും പ്രതിനിധി സംഘത്തിനും ഊഷ്മളവരവേൽപ്പാണ് ലഭിച്ചത്. അബ്ദുല്ല രണ്ടാമൻ രാജാവുമായി സുൽത്താൻ കൂടിക്കാഴ്ചയും നടത്തി.
അമ്മാനിലെ ബാസ്മാൻ കൊട്ടാരത്തിൽ നടന്ന ചർച്ചയിൽ ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. പ്രാദേശിക അന്തർദേശീയ വിഷയങ്ങളിൽ വീക്ഷണങ്ങളും കൈമാറി. അറബ് സംയുക്ത പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായി. സുൽത്താന്റെ സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ സഹകരണ കരാറുകളിലും ഒപ്പുവെച്ചേക്കും. ഒമാൻ പ്രതിനിധിസംഘം ജോർഡനിലെ വിവിധ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
സുൽത്താന്റെ സന്ദർശനവും അബ്ദുള്ള രണ്ടാമൻ രാജാവുമായുള്ള കൂടിക്കാഴ്ചയും ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിൽ, പ്രത്യേകിച്ച് സാമ്പത്തിക, ടൂറിസം, വ്യാപാര, നിക്ഷേപ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായാണ് അധികൃതർ കാണുന്നത്.
പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി. റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, ജോർഡനിലെ ഒമാൻ അംബാസഡർ ശൈഖ് ഫഹദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഉജൈലി എന്നീ പ്രതിനിധി സംഘവും സുൽത്താനെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.