മസ്കത്തിൽ മുവാസലാത്ത് നടത്തിയ സൗജന്യ ഇലക്ട്രിക് ബസ് സർവിസ്
മസ്കത്ത്: ദേശീയ ഗതാഗതകമ്പനിയായ മുവാസലാത്ത് നടത്തിയ സൗജന്യ ഇലക്ട്രിക് ബസ് സർവിസ് പ്രയോജനപ്പെടുത്തിയത് ആയിരത്തിലധികം യാത്രക്കാർ. മൂന്ന് ദിവസങ്ങളലലായി മസ്കത്തിനും മത്രക്കും ഇടയിൽ പരീക്ഷണാടിസ്ഥാനത്തിൽ അൽ ആലം പാലസ് വഴിയായിരുന്നു സർവിസ്. ബസ് സർവിസ് സ്വദേശികൾക്കും വിദേശികൾക്കും നവ്യാനുഭവമായിരുന്നു. സുസ്ഥിര ഗതാഗതസംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ മൂന്ന് ദിവസമാണ് സൗജന്യയാത്ര അനുവദിച്ചിരുന്നത്. ഉച്ചക്ക് 2.30 മുതല്‍ രാത്രി 10 മണിവരെയായിരുന്നു സർവിസ്.
2050 ഓടെ കർബൺ ബഹിർഗമനം പൂജ്യത്തിത്തെിക്കുക എന്ന ദേശീയ ലക്ഷ്യത്തെ പിന്തുണക്കുന്നതിനായി 2024 ഖരീഫ് ആഘോഷവേളയിൽ മുവാസലാത്ത് ആദ്യത്തെ ഇലക്ട്രിക് വാഹനം പുറത്തിറക്കിയിരുന്നു. ബസിന് 28 യാത്രക്കാരെ വഹിക്കാൻ സാധിക്കും. മണിക്കൂറിൽ 70 മുതൽ 130 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ ഇലക്ട്രോണിക് ബസുകൾക്ക് കഴിയുന്നതിനാൽ ഇത് നഗരഉപയോഗത്തിന് അനുയോജ്യമാണ്. വരുംദിവസങ്ങളിൽ വ്യത്യസ്ത റൂട്ടുകളിൽ കൂടുതൽ ഇലക്ട്രിക് ബസുകൾ പരീക്ഷിക്കാൻ പദ്ധതിയുണ്ടെന്ന് മുവാസലാത്തുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗതാഗതമേഖലയിൽനിന്നുള്ള മലിനീകരണം കുറക്കാൻ ഒമാൻ വിവിധ വകുപ്പുകളുമായി ചേർന്ന് യോജിച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. അതേസമയം, ഒമാനിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 2023നെ അപേക്ഷിച്ച് കഴിഞ്ഞവർഷം 300 ശതമാനം വർധനവുണ്ടായി. 2023ൽ 550 എണ്ണം മാത്രമുണ്ടായിരുന്നെങ്കിൽ 2024ൽ 1500 ആയി ഉയർന്നു.
ഇലക്ട്രോണിക് വാഹനങ്ങൾക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം, സ്വകാര്യമേഖലയുമായി സഹകരിച്ച് 200 ലധികം ചാർജിങ് പോയൻറുകൾ സ്ഥാപിച്ചു. 2027ഓടെ വിവിധ ഗവർണറേറ്റുകളിലായി 350ലധികം ചാർജിങ് പോയൻറുകൾ സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.