മസ്കത്ത്: ഇറാനിലെ ഖിഷം ദ്വീപിലേക്കും ബന്ദര്‍ അബ്ബാസിലേക്കുമുള്ള ഫെറി സര്‍വിസുകള്‍ക്ക് മികച്ച പ്രതികരണമാണെന്ന് നാഷനല്‍ ഫെറീസ് കമ്പനി. ഖിഷം ദ്വീപിലേക്കുള്ള ഓരോ സര്‍വിസിനും 25 ശതമാനത്തിലധികം യാത്രക്കാര്‍ വീതമുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഇറാനിലേക്ക് ഫെറികളില്‍ വാഹനങ്ങളും കൊണ്ടുപോകാന്‍ കഴിയുമെന്ന് എന്‍.എഫ്.സി മീഡിയ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് മാനേജര്‍ നബ്ഹാന്‍ ബിന്‍ മുഹമ്മദ് അല്‍ നബ്ഹാനി പറഞ്ഞു. ഇതോടെ, യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനിയന്‍ തുറമുഖങ്ങളില്‍ വാഹനങ്ങള്‍ സുഗമമായി ഇറക്കാന്‍ സാധിക്കുന്നതിനായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഇത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. ഈ വര്‍ഷത്തിന്‍െറ മൂന്നാം പാദത്തില്‍ മൊത്തം സര്‍വിസുകളിലായി യാത്രക്കാരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ 12.5 ശതമാനം വര്‍ധിച്ചിട്ടുണ്ട്. വാഹനങ്ങളുടെ എണ്ണത്തിലാകട്ടെ നാലു ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ 1,47,380 യാത്രക്കാരുടെ സ്ഥാനത്ത് ഈവര്‍ഷം 1,65,882 പേരാണ് ഫെറി സര്‍വിസുകളില്‍ യാത്രചെയ്തത്. 39,667 വാഹനങ്ങളും ഫെറി സര്‍വിസില്‍ കൊണ്ടുപോയി. സാധനങ്ങളുടെ കയറ്റിറക്കുമതിയിലും വര്‍ധനവുണ്ട്. കഴിഞ്ഞവര്‍ഷത്തെ 4564 ടണ്ണിന്‍െറ സ്ഥാനത്ത് 12,741 സാധനങ്ങളാണ് ഈ വര്‍ഷം കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.