മസ്കത്ത് ക്ലാസികിൽ മത്സരിക്കുന്ന സ്വിസ് സൈക്ലിസ്റ്റ് മൗറോ ഷ്മിഡ്,
മസ്കത്ത്: ടൂർ ഓഫ് ഒമാൻ 2026ന് മുന്നോടിയായി മസ്കത്തിൽ വെള്ളിയാഴ്ച നടന്ന മസ്കത്ത് ക്ലാസിക് നാലാം പതിപ്പിൽ സ്വിസ് സൈക്ലിസ്റ്റ് മൗറോ ഷ്മിഡ് ജേതാവായി.ബ്രിട്ടീഷ് സൈക്ലിസ്റ്റ് ആഡം ബെറ്റ്സ് രണ്ടാം സ്ഥാനവും സ്പെയിൻ താരം ക്രിസ്റ്റിയൻ സ്ക്വാർണി മൂന്നാം സ്ഥാനവും നേടി. ഒമാൻ സൈക്ലിങ് ഫെഡറേഷനുമായി ചേർന്ന് ഒമാൻ കലാ, കായിക, യുവജന വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്.
മസ്കത്ത് ക്ലാസികിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന
സ്വിസ് സൈക്ലിസ്റ്റ് മൗറോ ഷ്മിഡ്
അൽമൗജിൽനിന്ന് തുടങ്ങി സീബ് വിലായത്തിലെ തീര റോഡുവഴി മലനിരപ്പിലെ അൽ അമറാത്തിലേക്ക് എത്തി. തുടർന്ന്, ദാർസൈത്ത് വഴി വാദി കബീർ, ഇതി, ഖന്തബ് വഴി യാത്ര തുടരുകയും, അൽ ബുസ്താൻ റൗണ്ട് എബൗട്ട് വഴി സിദാബ് എത്തി, സ്റ്റേറ്റ് കൗൺസിൽ മുന്നിൽ അവസാനിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു റൂട്ട്.
171 കിലോമീറ്ററായിരുന്നു ദൂരം മസ്കത്ത് ക്ലാസിക് ഏഷ്യയിലെ മുൻനിര റേസായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ജേതാവിന് യു.സി.ഐ വേൾഡ് റാങ്കിങ്ങിൽ 250 പോയിന്റ് ലഭിക്കും.
അതേസമയം, ടൂർ ഓഫ് ഒമാന്റെ ആദ്യ ഘട്ടം ശനിയാഴ്ച ആരംഭിക്കും. 170.9 കിലോമീറ്റർ ആണ് ആദ്യ ദിനം പിന്നിടേണ്ടത്. അൽ ഖുവൈർ സ്ക്വയറിൽനിന്ന് ആരംഭിച്ച്, ഹൗസിങ് മന്ത്രാലയത്തിന് മുന്നിലൂടെ അൽതഖാഫ സ്ട്രീറ്റ്, മന്ത്രാലയ പാലം വഴി, അകാബ ബൗഷർ മൗണ്ടൻ റോഡ്, അൽ ഹജർ റൗണ്ട് എബൗട്ട്, ഫിൻസ് ഇൻറർചേഞ്ച് വഴി ഫിൻസ് ബീച്ചിൽ അവസാനിക്കും. ഒന്നാം ഘട്ട സമാപന സ്ഥലമായ ഹാവിയത്ത് നജം സൈക്ലിസ്റ്റുകൾക്കും വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ട ഇടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.