മസ്കത്ത്: ഒരു വർഷത്തെ പ്രവർത്തനം പൂർത്തിയാക്കിയശേഷം വാണിജ്യ സ്ഥാപനങ്ങൾ കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്തി തൊഴിൽ മന്ത്രാലയം. ഇക്കാര്യത്തിൽ വഴക്കമുള്ള (ഫ്ലക്സിബിൾ) കാര്യങ്ങളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഒമാനി പൗരനെ നിയമിക്കുന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകളാണ് നടക്കുന്നത്. ഇതിനുള്ള മറുപടിയിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
വ്യത്യസ്ത ശേഷികളും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും കണക്കിലെടുത്ത്, സാമ്പത്തിക യാഥാർഥ്യത മനസ്സിലാക്കിയുള്ള ഒരു വഴക്കമുള്ള നടപ്പടികളാണ് തൊഴിൽ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഒരു ഒമാനി പൗരനെ നിയമിക്കാതെ ഒരു വർഷം പൂർത്തിയാക്കിയ സ്ഥാപനങ്ങൾ വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ ഒരു തൊഴിൽ പദ്ധതി സമർപ്പിക്കേണ്ടതുണ്ടെന്ന് തൊഴിൽ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പത്തോ അതിലധികമോ തൊഴിലാളികളുള്ള കമ്പനികൾക്ക് നിയമനം നടപ്പിലാക്കാൻ മൂന്ന് മാസത്തെ സമയവും പത്തിൽ താഴെ ജീവനക്കാരുള്ളവർക്ക് ആറ് മാസത്തെ സമയവും ലഭിക്കും.
പുതിയ നിയന്ത്രണങ്ങൾ ബാധിച്ചേക്കാവുന്ന പരാതികൾ അവലോകനം ചെയ്യുന്നതിനും അസാധാരണമായ കേസുകൾ പഠിക്കുന്നതിനുമായി മന്ത്രാലയം ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി നടപ്പാക്കലിന്റെ ആഘാതം നിരീക്ഷിക്കുകയും പ്രായോഗിക അനുഭവത്തെ അടിസ്ഥാനമാക്കി ശിപാർശകൾ നൽകുകയും ചെയ്യും. സ്വകാര്യ മേഖലയിലുടനീളമുള്ള തദ്ദേശവത്ക്കരണത്തിലെ അസമത്വങ്ങൾ പരിഹരിക്കുന്നതിനൊപ്പം ബിസിനസ് സുസ്ഥിരതയെ സന്തുലിതമാക്കുന്നതിനാണ് സ്വദേശിവത്കരണം നയം നടപ്പിലാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
വിവിധ തരം സ്ഥാപനങ്ങളിലെ ഒമാനൈസേഷൻ നിരക്കുകളിലെ ഗണ്യമായ അസമത്വം മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ഏകദേശം 1,000 വലിയ കമ്പനികൾ 2,45,000 പ്രവാസികൾക്കൊപ്പം ഭൂരിഭാഗം ഒമാനി പൗരന്മാരെയും (ഏകദേശം 200,000) ജോലിക്കെടുക്കുന്നുണ്ട്. ഇത് 44 ശതമാനംവരെ ഒമാനൈസേഷൻ നിരക്ക് കൈവരിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, 19,000 സ്ഥാപനങ്ങളിൽ 300,000 പ്രവാസികൾ ജോലിച്ചെയ്യുന്നുണ്ട്. എന്നാൽ, വെറും 60,000 ഒമാനികൾക്ക് മാത്രമേ ഇവിടെ ജോലി നൽകുന്നുള്ളൂ. 17 ശതമാത്തോളമാണ് ഇതിലെ സ്വദേശിവത്കരണതോത്. 245,000-ത്തിലധികം സ്ഥാപനങ്ങളിൽ 1.1 ദശലക്ഷത്തിലധികം പ്രവാസികൾ ജോലി ചെയ്യുന്നു. ഒമാനൈസേഷൻ നിരക്ക് ഈ സ്ഥാപനങ്ങളിലേത് പൂജ്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
മറഞ്ഞിരിക്കുന്ന (ബിനാമി) വ്യാപാരം പരിമിതപ്പെടുത്തുന്നതിനും, തൊഴിലവസരങ്ങളുടെ ന്യായമായ വിതരണം ഉറപ്പാക്കുന്നതിനും, സുസ്ഥിരവും തുല്യവുമായ അടിസ്ഥാനത്തിൽ മത്സരശേഷി വർധിപ്പിക്കുന്നതിനും തൊഴിൽ വിപണിയിൽ ഈ അസന്തുലിതാവസ്ഥ തിരുത്തൽ ആവശ്യമാണെന്ന് മന്ത്രാലയം വാദിച്ചു. ഈ പുനഃസന്തുലിതാവസ്ഥ കൈവരിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ് പുതിയ തീരുമാനം. ബിസിനസുകൾ നടപ്പിലാക്കുന്നതിനും പിന്തുണക്കുന്നതിനും, മന്ത്രാലയം നിയന്ത്രണങ്ങളുടെയും പ്രോത്സാഹനങ്ങളുടെയും ഒരു സംയോജിത പാക്കേജ് പ്രഖ്യാപിച്ചു. ഇതിൽ തൊഴിൽ, ജോലിസ്ഥലത്തെ പരിശീലന അവസരങ്ങൾ, ദേശീയ തൊഴിൽ ശക്തിയെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള വേതന പിന്തുണ സംരംഭങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.