മസ്കത്ത്: ബലി പെരുന്നാൾ അവധി ദിവസങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കോവിഡുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദേശിച്ചു. പകൽ സമയങ്ങളിൽ പരമാവധി യാത്ര ഒഴിവാക്കണം. എല്ലാതരത്തിലുമുള്ള കുടുംബ-സാമൂഹിക ഒത്തുചേരലുകളും ഒഴിവാക്കണമെന്നും സുപ്രീം കമ്മിറ്റി യോഗം ഒാർമിപ്പിച്ചു. ഒത്തുചേരലുകൾ വലിയ അളവിൽ രോഗബാധക്ക് വഴിയൊരുക്കുമെന്ന കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത് തുടരുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെൻറിൽ നടന്ന സുപ്രീം കമ്മിറ്റി യോഗം രാജ്യവ്യാപക ലോക്ഡൗണുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും വിലയിരുത്തി. ലോക്ഡൗൺ നിബന്ധന പാലിക്കുന്നതിൽ സ്വദേശികളും വിദേശികളും പുലർത്തുന്ന പ്രതിബദ്ധതയെ സുപ്രീം കമ്മിറ്റി അഭിനന്ദിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാഷനൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെൻറ് നടത്തിവരുന്ന പ്രവർത്തനങ്ങൾ സുപ്രീം കമ്മിറ്റി അംഗങ്ങൾക്ക് വിശദീകരിച്ചു.
ബലിപെരുന്നാളിന് ഒമ്പത് ദിവസം അവധി
മസ്കത്ത്: ഒമാനിൽ ബലിപെരുന്നാളിെൻറ ഭാഗമായി ഒമ്പത് ദിവസം അവധി ലഭിക്കും. പൊതു അവധി ഏഴ് ദിവസമാക്കി ദിവാൻ ഒാഫ് റോയൽ കോർട്ട് തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. ഇത് പ്രകാരം ജൂലൈ 30 വ്യാഴാഴ്ച മുതൽ ആഗസ്റ്റ് ആറ് വ്യാഴാഴ്ച വരെ രാജ്യത്തെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. നേരത്തേ ജൂലൈ 30 മുതൽ ആഗസ്റ്റ് മൂന്ന് വരെയായിരുന്നു അവധി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീക്കിെൻറ നിർദേശപ്രകാരമാണ് കൂടുതൽ അവധി നൽകിയത്. വാരാന്ത്യ അവധിയും കഴിഞ്ഞ് ആഗസ്റ്റ് ഒമ്പതിനായിരിക്കും അടുത്ത പ്രവർത്തിദിനമെന്ന് ദിവാൻ ഒാഫ് റോയൽ കോർട്ട് അറിയിച്ചു. ബലിപെരുന്നാളിെൻറ ഭാഗമായി ഏർപ്പെടുത്തിയ രാജ്യ വ്യാപക ലോക്ഡൗണും ആഗസ്റ്റ് എട്ട് ശനിയാഴ്ചയാണ് അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.