മസ്കത്ത്: ഇറാനിലെ ഇസ്ഫഹാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഒമാൻ അപലപിച്ചു. മേഖലയിൽ നിലനിൽക്കുന്ന സംഘർഷത്തിനെതിരെ ഒമാന്റെ നിലപാട് ആവർത്തിച്ച വിദേശകാര്യ മന്ത്രാലയ വക്താവ്, സംഘർഷത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കുന്നതിന് സംഭാഷണം, നയതന്ത്രം, രാഷ്ട്രീയ പരിഹാരങ്ങൾ എന്നിവ തേടണമെന്നും പറഞ്ഞു. ഗസ്സയിലെ വെടിനിർത്തൽ ശ്രമങ്ങൾക്ക് മുൻഗണന നൽകാനും ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും ശാശ്വതവുമായ പരിഹാരം തേടുന്നതിന് അന്താരാഷ്ട്ര നിയമവും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളും ഉപയോഗപ്പെടുത്തണമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.
ഇറാൻ സൈന്യത്തിന്റെ പ്രധാനപ്പെട്ടൊരു കേന്ദ്രമാണ് ഇസ്ഫഹൻ നഗരം. ഇറാന്റെ ഡ്രോണാക്രമണത്തിന് ഇസ്രായേൽ മറുപടി നൽകിയെന്ന റിപ്പോർട്ടുകൾ മിഡിൽ ഈസ്റ്റിൽ സംഘർഷ സാധ്യത വർധിപ്പിക്കുമെന്നാണ് ആശങ്ക. നേരത്തെ സിറിയയിലെ എംബസി ആക്രമണത്തിന് മറുപടിയായാണ് ഇറാൻ ഇസ്രായേലിൽ ഡ്രോണാക്രമണം നടത്തിയത്.
ഇറാന്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിയുണ്ടാവുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. അതേസമയം, ഇരുരാജ്യങ്ങളോടും സംയമനം പാലിക്കാൻ നിർദേശിച്ച് വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇറാൻ ആക്രമിച്ചാൽ ഇസ്രായേലിനെ പിന്തുണക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നായിരുന്നു യു.എസ് നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.