മസ്കത്ത്: സീബിൽ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ആഫ്രിക്കൻ വംശജയെ കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കവർച്ച നടത്തിയ രണ്ടുപേരെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. റോഡരികിൽ നിൽക്കുകയായിരുന്ന വനിതയുടെ അടുത്ത് സ്വകാര്യ വാഹനത്തിലെത്തിയ പ്രതികൾ പൊലീസ് ഉദ്യോഗസ്ഥരാണെന്നുപറഞ്ഞ് വാഹനത്തിൽ കയറ്റുകയായിരുന്നു. സീബ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണെന്ന വ്യാജേനയാണ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റിയത്. വാഹനത്തിൽ കയറ്റിയശേഷം അൽ ലവാമി മേഖലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് മർദിച്ച ശേഷം പഴ്സും മൊബൈൽ ഫോണും കവരുകയും തുടർന്ന് റോഡരികിൽ ഉപേക്ഷിച്ചു. മുറിവേറ്റ നിലയിലായിരുന്ന സ്ത്രീയെ പൊലീസെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പൊലീസ് ചമഞ്ഞ് കവർച്ച നടത്തിയ രണ്ടു കേസുകൾ മാർച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടു കേസുകളിലുമായി അഞ്ചു സ്വദേശികളാണ് പിടിയിലായത്. മുൻ മാസങ്ങളിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പുറത്തറിഞ്ഞ കേസുകളിൽ പൊലീസ് പ്രതികളെ പിടികൂടിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.