മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ ഫീസ് വര്‍ധന മരവിപ്പിച്ചു

മസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ ഫീസ് വര്‍ധന മരവിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന രക്ഷാകര്‍ത്താക്കളുടെ ഓപണ്‍ ഫോറത്തിലാണ് ഈ തീരുമാനം. സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി. ജോര്‍ജ്, ആക്ടിങ് എസ്.എം.സി ചെയര്‍മാന്‍ റിട്ട. കേണല്‍ ശ്രീധര്‍ ചിതാലെ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗം ഫീസ് വര്‍ധനയെ ചൊല്ലിയുള്ള രക്ഷാകര്‍ത്താക്കളുടെ രോഷപ്രകടനത്തിന് വേദിയായി. 
നാല് റിയാലാണ് ഫീസ് വര്‍ധിപ്പിച്ചത്. രക്ഷാകര്‍ത്താക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇതില്‍നിന്ന് ഒരു റിയാല്‍ കുറച്ചിരുന്നു. 
കമ്പനികള്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഈ വര്‍ധനയും അംഗീകരിക്കാന്‍ കഴിയില്ളെന്ന് രക്ഷാകര്‍ത്താക്കള്‍ വ്യക്തമാക്കി. അനാവശ്യ ചെലവുകള്‍ കുറച്ചാല്‍തന്നെ നിലവിലെ ഫീസ്തന്നെ ഈടാക്കി സ്കൂളിന് മുന്നോട്ടുപോകാം. ഇതു സംബന്ധിച്ച് രക്ഷാകര്‍ത്താക്കള്‍ രൂപംനല്‍കിയ സബ് കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് യോഗത്തില്‍ സമര്‍പ്പിച്ചു. അനാവശ്യ തസ്തികകളിലേക്ക് നിയമനം പാടില്ളെന്ന് രക്ഷാകര്‍ത്താക്കള്‍ ആവശ്യപ്പെട്ടു. സബ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കിയാല്‍ ഫീസ് വര്‍ധിപ്പിക്കാതത്തെന്നെ അധ്യാപകര്‍ക്ക് ആറു ശതമാനം ശമ്പള വര്‍ധന നല്‍കാന്‍ കഴിയും. സബ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് എസ്.എം.സി ഓപണ്‍ഫോറത്തില്‍ അറിയിച്ചു. തുടര്‍ന്ന് ഇത് സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന് സമര്‍പ്പിക്കും. 
ശേഷം ഓപണ്‍ ഫോറം വിളിച്ചാകും അന്തിമ തീരുമാനമെടുക്കുക.  മേയ് 15ാം തീയതിയായിരുന്നു ഫൈനടക്കം ഫീസ് അടക്കേണ്ട അവസാന തീയതി.  വിദ്യാര്‍ഥികളുടെ മെഡിക്കല്‍ കാര്‍ഡില്‍ ഡോക്ടര്‍മാര്‍ ഒപ്പിടണമെന്ന നിര്‍ദേശത്തിനെതിരെയും യോഗത്തില്‍ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് ഈ തീരുമാനം നടപ്പാക്കുന്നതും നീട്ടിവെച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.