പ്രവാസത്തിന്‍െറ വഴിയടയാളങ്ങള്‍ പങ്കുവെച്ച്...

മസ്കത്ത്: ആദ്യകാല പ്രവാസികളുടെ നോവും നൊമ്പരങ്ങളും അനുഭവങ്ങളും പങ്കുവെച്ചുള്ള തനിമ പരിപാടി വേറിട്ട അനുഭവമായി. ‘ഗള്‍ഫ് പ്രവാസത്തിന്‍െറ വഴിയടയാളങ്ങള്‍’ എന്ന പേരില്‍ തനിമ കലാ സാംസ്കാരിക വേദി ഹഫാ ഹൗസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംവിധായകന്‍ സലീം അഹ്മദും സന്നിഹിതനായിരുന്നു. ‘പത്തേമാരി’ സിനിമയെ ആസ്പദമാക്കിയാണ് പരിപാടി ഒരുക്കിയത്. 
1960കളിലെ ആദ്യകാല പ്രവാസികളായ മലയാളികളുടെ സാഹസിക അനുഭവങ്ങള്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ളെന്നും അതിനുള്ള ശ്രമങ്ങളാണ് പത്തേമാരിയിലൂടെ താന്‍ നടത്തിയതെന്നും   ആറുമാസത്തിനുശേഷവും പത്തേമാരിക്ക് ഒമാനിലെ പ്രവാസി  മലയാളികളില്‍നിന്ന് ലഭിച്ച സ്വീകാര്യത ഏറെ അഭിമാനകരമായ അനുഭവമാണ്- സലീം അഹ്മദ് പറഞ്ഞു.
നിരവധി ആദ്യകാല പ്രവാസികളുമായി നടത്തിയ സംഭാഷണങ്ങളിലൂടെ ലഭിച്ച പച്ചയായ അനുഭവങ്ങളാണ് പത്തേമാരിയിലെ ഓരോ രംഗത്തിന്‍െറയും ഊര്‍ജം. ഇവരില്‍നിന്ന് ലഭിച്ച അനുഭവങ്ങള്‍ ഇതുപോലുള്ള ഒന്നിലധികം സിനിമകള്‍ നിര്‍മിക്കാന്‍ വേണ്ടതുണ്ട്. ജീവന്‍ പണയംവെച്ചും പ്രവാസത്തിന്‍െറ മാര്‍ഗം തെരഞ്ഞെടുക്കാന്‍ അധികപേരെയും പ്രേരിപ്പിച്ചത് കുടുംബങ്ങളുടെ ജീവിത പ്രാരബ്ധങ്ങളായിരുന്നു. കടല്‍യാത്രകളില്‍ പൂര്‍ത്തീകരിക്കാത്ത സ്വപ്നങ്ങളുമായി ആഴക്കടലില്‍ നിത്യവിശ്രമം കൊള്ളുന്നവരും നിരവധിയാണ്. 40 വര്‍ഷം മുമ്പ് പത്തേമാരിയില്‍ ഒമാനില്‍ വന്നിറങ്ങിയ തിരൂര്‍ സ്വദേശി അബൂബക്കര്‍ തന്‍െറ അനുഭവം പങ്കുവെച്ചത് ഏറെ കൗതുകത്തോടെയാണ് സദസ്സ് ശ്രവിച്ചത്. തന്‍െറ കടല്‍യാത്ര സിനിമയില്‍ ചിത്രീകരിച്ചതിനേക്കാള്‍ ഭീകരമായിരുന്നുവെന്ന് അദ്ദേഹം ഓര്‍മിച്ചു. 
വന്നിറങ്ങിയപ്പോള്‍ പൊലീസുകാരുടെ പിടിയിലാണ് ആദ്യം പെട്ടത്. തന്നെ കൂട്ടിക്കൊണ്ടുപോയ പൊലീസുകാര്‍ നല്‍കിയ ജോലിയിലാണ് അബൂബക്കര്‍ ഇന്നും തുടരുന്നത്. സിനിമയിലെ തെരഞ്ഞെടുത്ത സുപ്രധാന രംഗങ്ങള്‍ പ്രദര്‍ശിപ്പിച്ച ശേഷം അതിനെ ആസ്പദമാക്കി ചര്‍ച്ചകള്‍ നടത്തുകയും മുതിര്‍ന്നവര്‍ അനുഭവസാക്ഷ്യങ്ങള്‍ പങ്കുവെക്കുകയുമായിരുന്നു. ടി.എം.എസ് വേണു, മുനീര്‍ മാസ്റ്റര്‍, ലക്ഷ്മി കോത്തനത്തേ്, സിദ്ദീഖ് ഹസന്‍, ഭാസ്കര്‍ അബൂബക്കര്‍, ഷിലിന്‍ പൊയ്യാര, ജിതേഷ് മാസ്റ്റര്‍, ഷിബു ഖാന്‍, അസ്ഗര്‍, ഉദയകുമാര്‍, ബിജു പരുമല, കമറുന്നിസ, എന്‍. മുഹമ്മദ്, മുഹമ്മദ് അലി, റിയാസ് നെസ്റ്റോ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.