മസ്കത്ത്: ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് കസ്റ്റംസ് ഡ്യൂട്ടി നൽകാതെ വ്യക്തിഗത സാധനങ്ങളും സമ്മാനങ്ങളും കൊണ്ടുവരുന്നതിനുള്ള പുതുക്കിയ നിബന്ധനകൾ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ് പുറത്തിറക്കി. പുതിയ തീരുമാനം (നമ്പർ-110/2026) പ്രകാരം നിബന്ധനകൾക്ക് വിധേയമായി മാത്രമേ നികുതിയിളവ് ലഭിക്കുകയുള്ളൂ.
ഡ്യൂട്ടി ഫ്രീ ആയി കൊണ്ടുവരുന്ന വ്യക്തിഗത സാധനങ്ങളുടെയും സമ്മാനങ്ങളുടെയും ആകെ മൂല്യം 300 ഒമാനി റിയാലിൽ കൂടാൻ പാടില്ല. കൂടാതെ ഇവ പൂർണമായും വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ളതായിരിക്കണമെന്നാണ് നിബന്ധന. കൊണ്ടുവരുന്ന സാധനങ്ങൾ വാണിജ്യപരമായ അളവിൽ ആവരുത്. യാത്രക്കാർക്ക് നികുതിയില്ലാതെ കൊണ്ടുവരാവുന്ന സിഗരറ്റുകളുടെ എണ്ണം 400-ൽ നിന്നും 200 ആയി കുറച്ചിട്ടുണ്ട്. 200 സിഗരറ്റിന് മുകളിൽ കൊണ്ടുവന്നാൽ കസ്റ്റംസ് ഇളവ് ലഭിക്കില്ല.
കസ്റ്റംസ് ചെക്ക്‌പോസ്റ്റുകൾ വഴി സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും സാധനങ്ങൾ കൊണ്ടുവന്ന് കച്ചവടം നടത്തുന്നവർക്കും ഈ ഡ്യൂട്ടി ഫ്രീ ആനുകൂല്യം ലഭിക്കില്ല. വ്യക്തിഗത ലഗേജ് ഇളവുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നടപടി. ജി.സി.സി ഏകീകൃത കസ്റ്റംസ് നിയമത്തിന്റെ ഭാഗമായാണ് ഈ പരിഷ്കാരങ്ങൾ നടപ്പാക്കിയിരിക്കുന്നത്. ഒമാനിലേക്ക് വരുന്ന യാത്രക്കാർ കസ്റ്റംസ് ക്ലിയറൻസിനായി ഈ പുതിയ നിയമങ്ങൾ മനസ്സിലാക്കണമെന്ന് കസ്റ്റംസ് ഡയറക്ടറേറ്റ് ജനറൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.