യു.എ.ഇയിലേക്ക് റോഡ് മാര്‍ഗം പോകുന്നവര്‍ക്കും ഇ-വിസ നിര്‍ബന്ധം

മസ്കത്ത്: ഒമാനില്‍നിന്ന് റോഡ് മാര്‍ഗം യു.എ.ഇയിലേക്ക് പോവുന്ന ഒമാനിലെ വിദേശികളായ താമസക്കാര്‍ക്കും  ഇ-വിസ നിര്‍ബന്ധമാണെന്ന് യു.എ.ഇ അധികൃതര്‍ അറിയിച്ചു. വിമാനമാര്‍ഗം യാത്രചെയ്യുന്നവര്‍ക്ക് ഇ-വിസ നിര്‍ബന്ധമാണെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. ഈമാസം 29 മുതലാണ് നിയമം നടപ്പാവുക. എന്നാല്‍, റോഡ് മാര്‍ഗം യാത്രചെയ്യുന്നവര്‍ക്ക് ഇ-വിസ നിര്‍ബന്ധമാണോ എന്ന വിഷയത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു.  റോഡ് മാര്‍ഗം യാത്രചെയ്യുന്നവര്‍ക്കും ഇ-വിസ നിര്‍ബന്ധമാണെന്ന് സ്ഥിരീകരണം വന്നത് നിരന്തരം യാത്രചെയ്യുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കും. യു.എ.ഇയിലെ എല്ലാ വിമാനത്താവളം വഴിയും റോഡ് മാര്‍ഗവും യാത്ര ചെയ്യുന്നവര്‍ ഓണ്‍ലൈന്‍ വിസക്ക് യാത്രക്കുമുമ്പേ  അപേക്ഷ നല്‍കി വിസ എടുത്തിരിക്കണമെന്ന് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് ഡയറക്ടര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അറിയിച്ചതായി ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇ-വിസ ഇല്ലാതെ വിമാനത്താവങ്ങളിലും അതിര്‍ത്തി ചെക്പോസ്റ്റുകളിലും എത്തുന്നവരെ തിരിച്ചയക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതുസംബന്ധമായ സന്ദേശം വിമാനത്താവളങ്ങളിലെയും ചെക്പോസ്റ്റുകളിലേയും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. വിമാനത്താവളങ്ങളിലെയും അതിര്‍ത്തികളിലെയും വിസ അടിക്കാനുള്ള തിരക്കും ക്യൂവും ഒഴിവാക്കുകയാണ് ഇ-വിസ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, യു.എ.ഇയുമായി കരാറുള്ള 46 രാജ്യങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല. ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍  ഇതില്‍ ഉള്‍പ്പെടും. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇ-വിസ  സൗകര്യമോ ഓണ്‍ അറൈവല്‍ വിസ സൗകര്യമോ ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാല്‍, ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഒമാനില്‍നിന്ന് യു.എ.ഇയിലേക്ക് പോവുന്ന യാത്രക്കാരുടെ എണ്ണം ഈ വര്‍ഷം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളില്‍ 3,22,000 പേരാണ് ഒമാനില്‍നിന്ന് യു.എ.ഇ സന്ദര്‍ശിക്കാനത്തെിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 32 ശതമാനം കൂടുതലാണിത്. ഒമാനിനിന്ന് യു.എ.ഇയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളും ഇ-വിസ ഇല്ലാതെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ളെന്ന് അറിയിച്ചിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളില്‍നിന്ന് യു.എ.ഇയിലേക്ക് പോവുന്ന യാത്രക്കാര്‍ ഇ-വിസ കൈവശംവെക്കണമെന്ന് ഒമാന്‍ എയര്‍ അധികൃതര്‍ അറിയിച്ചു. 29 മുതല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ എല്ലാ വിമാനക്കമ്പനികള്‍ക്കും ബാധകമാവും. കഴിഞ്ഞവര്‍ഷംതന്നെ നിയമം നടപ്പാക്കാന്‍ അധികൃതര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ചില സാങ്കേതിക തകരാറുകള്‍ കാരണം നിയമം നടപ്പാക്കുന്നത് നീട്ടിവെക്കുകയായിരുന്നു. പലര്‍ക്കും അപേക്ഷകള്‍ പൂരിപ്പിക്കാനും അപ്ലോഡ് ചെയ്യാനും പ്രയാസമുണ്ടായിരുന്നു. ഇതുകാരണമാണ് ഈമാസം 29 വരെ ഇ-വിസ പദ്ധതി നടപ്പാക്കല്‍ നീട്ടിവെച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.