കുവൈത്ത് സിറ്റി: സമശീതോഷ്ണമായ നല്ല കാലാവസ്ഥക്കുശേഷം രാജ്യം പതിയെ ഉഷ്ണകാലത്തിലേക്ക്. വെള്ളിയാഴ്ച പകൽ കൂടിയ ചൂട് 38 ഡിഗ്രി രേഖപ്പെടുത്തിയതായി കുവൈത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി. രാത്രി കാലങ്ങളിലെ കുറഞ്ഞ ചൂട് 26 ഡിഗ്രിയായിരുന്നെന്നും അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിൽ അന്തരീക്ഷ ഉൗഷ്മാവ് ഇനിയും വർധിച്ചേക്കും. മണിക്കൂറിൽ എട്ടുമുതൽ 30 വരെ കിലോ മീറ്റർ വേഗത്തിൽ തെക്ക്–കിഴക്കൻ കാറ്റടിക്കുമെന്നും പ്രവചനമുണ്ട്. മേയ് മാസത്തിൽ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കും. ജൂൺ ആദ്യം മുതൽ ആഗസ്റ്റ് അവസാനം വരെ പുറം ജോലിക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെ പുറത്ത് ജോലി ചെയ്യിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തുക. നേരിട്ട് സൂര്യാതപം ഏൽക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റു അപകടങ്ങളും ഒഴിവാക്കാനാണിത്. രാജ്യത്തിെൻറ ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്. ഒരുഘട്ടത്തിൽ 54 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.
കഴിഞ്ഞവർഷം ജൂൺ ആദ്യത്തോടെ തുടങ്ങിയ വേനൽ ജൂലൈ അവസാനത്തോടെ കഠിനമായിരിക്കുകയാണ്. മിത്രിബ മേഖലയിലാണ് ഏറ്റവും കൂടുതൽ
ചൂട് രേഖപ്പെടുത്തിയത് (54 ഡിഗ്രി). കുവൈത്ത് സിറ്റിയിൽ 50.2, കുവൈത്ത് ഇൻറർനാഷനൽ എയർപോർട്ടിൽ 51, ജഹ്റയിൽ 52 ഡിഗ്രി എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. ജൂൺ, ജൂലൈ മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് കുവൈത്താണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ വെളിപ്പെടുത്തലുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ വിവിധ ഘടകങ്ങൾ കാരണം ജി.സി.സി രാജ്യങ്ങളിൽ പൊതുവിലും കുവൈത്തിൽ പ്രത്യേകിച്ചും മുൻ കാലങ്ങളെ അപേക്ഷിച്ച് ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.