കോവിഡിനും മുെമ്പാരു ആഘോഷകാലത്ത് ട്രാക്ക് അംഗങ്ങൾ പൊതുപരിപാടിയിൽ
സ്വന്തം നാട്ടുകാരുടെ ക്ഷേമവും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ഉന്നമനവും ലക്ഷ്യമാക്കി ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയാണ് തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്). തിരുവനന്തപുരത്തുകാർ ജീവിതമാർഗം തേടി കടൽ കടന്ന് കുവൈത്തിൽ എത്തിയപ്പോഴും നാടിനെയോ നാട്ടുകാരെയോ മറന്നില്ലെന്നതിെൻറ അടയാളക്കുറികളിലൊന്നാണിതെന്ന് ഭാരവാഹികൾ പറയുന്നു.
എം.എ. ഹിലാലിെൻറ നേതൃത്വത്തിൽ ഭരണ സമിതി രൂപവത്കരിക്കുകയും 2016 ഫെബ്രുവരി അഞ്ചിന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കേരളത്തിെൻറ വാനമ്പാടി കെ.എസ്. ചിത്ര ഭദ്രദീപം കൊളുത്തി സംഘടനയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ഇപ്പോൾ 1500ൽപരം അംഗങ്ങളുണ്ട്. ആറ് ഏരിയകളായി തിരിച്ചാണ് പ്രവർത്തനം. അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി സാമൂഹിക ക്ഷേമ വിഭാഗവും സാസ്കാരിക കലാവാസനകളെ പരിപോഷിപ്പിക്കാൻ കലാ-കായിക വിഭാഗവും സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും പ്രവർത്തിക്കുന്ന വനിത വേദിയും വാർത്ത വിനിമയ വിഭാഗവും പ്രവർത്തിക്കുന്നു. നാട്ടിൽ നിർധനരായ കുട്ടികൾക്ക് പഠന സഹായം ചെയ്തുകൊണ്ടിരിക്കുന്നു.
പ്രളയം നാടിനുമേൽ ദുരിതം വിതച്ചപ്പോൾ കൈത്താങ്ങായി സാമ്പത്തിക സഹായം നൽകാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായം എത്തിക്കുവാനും കഴിഞ്ഞു.
കോവിഡ് മഹാമാരി കാലത്ത് വിമാന സർവിസുകൾ നിർത്തിവെക്കുകയും പുനരാരംഭിക്കുകയും ചെയ്തപ്പോൾ തിരുവനന്തപുരത്തേക്ക് വിമാനം ഇല്ലാത്ത സാഹചര്യം ഉണ്ടായി. എം.പിമാരുമായും കേന്ദ്ര വ്യോമയാന മന്ത്രിയുമായും ബന്ധപ്പെട്ട് അടുത്ത പട്ടികയിൽ തിരുവനന്തപുരത്തേക്ക് സർവിസ് ഉൾപ്പെടുത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി ട്രാക്ക് ഭാരവാഹികൾ പറഞ്ഞു.
ഓഖി ദുരന്തത്തിൽ ഉപജീവനത്തിനുവേണ്ടി കടലിൽ പോയിട്ട് തിരിച്ചെത്തിയിട്ടില്ലാത്ത തിരുവനന്തപുരം സ്വദേശികളായ സഹോദരന്മാരുടെ കുടുംബത്തിന് ധനസഹായം എത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.
എല്ലാ വർഷവും വാർഷികവും ഒാണാഘോഷം, ഈദ് സംഗമം, ക്രിസ്മസ് പരിപാടികൾ, കുട്ടികളുടെ പരിപാടികൾ എന്നിവ നടത്തിവരുന്നു. ലോകത്തിലെ ഏത് കോണിലായാലും അനന്തപത്മനാഭെൻറ മണ്ണിലുള്ളവർക്ക് കേരള തനിമ തൊട്ടുണർത്തുന്ന രീതിയിലായിരിക്കും അവരുടെ ഓരോ ആഘോഷങ്ങളും. ഇവിടെയും അതിന് മാറ്റമില്ല.
കോവിഡ് മഹാമാരിക്കാലത്ത് നാട്ടിൽ പോകാൻ പറ്റാത്ത സഹോദരങ്ങളെയും ഉപരിപഠനത്തിന് നാട്ടിൽ പോകുന്ന വിദ്യാർഥി വിദ്യാർഥിനികളെയും വിമാനം ചാർട്ട് ചെയ്ത് ടിക്കറ്റ് നിരക്കിന് ഇളവ് നൽകി നാട്ടിൽ എത്തിക്കാൻ സാധിച്ചു.അസുഖബാധിയരായി നാട്ടിൽ പോകാൻ പറ്റാത്തവരെ സഹായത്തോടെ നാട്ടിൽ എത്താൻ സഹായിക്കുന്നു.
കോവിഡ് മഹാമാരിക്കാലത്ത് ഭക്ഷണവും മരുന്നും ചികിത്സാസഹായവും എത്തിച്ചുനൽകി. കേന്ദ്ര–സംസ്ഥാന സർക്കാറുകളുടെ പ്രവാസി ക്ഷേമ പദ്ധതികളിൽ തിരുവനന്തപുരത്തുകാർക്ക് മുൻതൂക്കം കൊടുത്ത് നാട്ടുകാരെ ഗുണഭോക്താക്കളാക്കാനുള്ള പദ്ധതികളുമായിട്ടാണ് സംഘടന മുന്നോട്ടുപോകുന്നത്. പ്രസിഡൻറ് വിധുകുമാർ, സെക്രട്ടറി എം.എ. നിസാം, ട്രഷറർ കെ.ആർ. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഇപ്പോൾ സംഘടനയെ നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.