കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്നു. വരും ദിവസങ്ങളിൽ ഉയർന്ന ചൂടും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന ഏതാനും ദിവസങ്ങൾ പകൽ പൊതുവെ ചൂടുള്ളതും രാത്രിയിൽ നേരിയതോ ചൂടുള്ളതോ ആയ കാലാവസ്ഥയും ആയിരിക്കും. ചൂടുള്ള വായു പിണ്ഡവും നേരിയതോ മിതമായതോ ആയ തെക്കുകിഴക്കൻ കാറ്റും ഉൾപ്പെടുന്ന താഴ്ന്ന മർദ്ദ സംവിധാനത്തിന്റെ വികാസം രാജ്യത്തെ ബാധിക്കുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ഇത് ഇടക്കിടെ സജീവമാവുകയും ക്രമേണ മിതമായതോ സജീവമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റിലേക്ക് മാറുകയും ചെയ്യും.
പൊടിപടലങ്ങൾ ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയാൻ ഇടയാക്കും. വെള്ളിയാഴ്ച കാലാവസ്ഥ ചൂടുള്ളതായിരിക്കും. നേരിയതോ മിതമായതോ ആയ വടക്ക് പടിഞ്ഞാറൻ കാറ്റ് ഉണ്ടാകും. മണിക്കൂറിൽ 10-40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാം. തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകുന്നു. പ്രതീക്ഷിക്കുന്ന പരമാവധി താപനില 35 നും 37 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. കടൽ സ്ഥിതി നേരിയതോ മിതമായതോ ആയിരിക്കും. വെള്ളിയാഴ്ച രാത്രിയിലെ കാലാവസ്ഥ ചൂടേറിയതോ മിതമായതോ ആയിരിക്കും. പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 23 നും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്.
ശനിയാഴ്ച നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകും. പ്രതീക്ഷിക്കുന്ന പരമാവധി താപനില 37 നും 39 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ശനിയാഴ്ച രാത്രിയിൽ പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില 25 നും 27 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ജൂൺ മുതൽ കൊടും ചൂടിന്റെ അന്തരീക്ഷത്തിലേക്ക് രാജ്യം മാറും. തുടർന്നുള്ള മൂന്നു മാസം ഉയർന്ന താപനിലയും കനത്ത ചൂടുമായിരിക്കും. പ്രതിരോധ നടപടികളുടെ ഭാഗമായി ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ രാജ്യത്ത് പുറം തൊഴിലുകൾക്ക് പകൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.