ലേഖകൻ ഖത്തർ സ്റ്റേഡിയത്തിൽ
പെട്ടെന്നാണ് വീട് ഒന്നടങ്കം ഇളകിമറിഞ്ഞത്! ആർപ്പുവിളികളും ബഹളവും കേട്ട് ഞെട്ടിയുണർന്ന ഞാൻ കാണുന്നത് ടിവിക്ക് മുന്നിൽ ആവേശം മൂത്ത് തുള്ളുന്ന ആളുകളെ. ഡിഗോ മറഡോണ ചരിത്രപ്രസിദ്ധമായ 'ദൈവത്തിന്റെ കൈ'ഗോൾ നേടിയ നിമിഷമായിരുന്നു അത്! ഫുട്ബാൾ മനസ്സ് കൊണ്ട് അറിഞ്ഞു തുടങ്ങിയ കാലമായിരുന്നു 1986 ലോകകപ്പ്. മൂവാറ്റുപുഴ പെരുമറ്റം കവലയിലെ പാലം ജംഗ്ഷനിൽ എന്റെ ഉപ്പക്കൊരു ചെറിയ ചായക്കടയുണ്ടായിരുന്നു. അതിനോട് ചേർന്ന് 'ജീനിയസ് കോർണർ' എന്നൊരു ക്ലബ്ബും. കാരംസും ചെസ്സുമൊക്കെയായി സജീവമായിരുന്നു അവിടെ. നാട്ടിൽ ടിവി വിപ്ലവം തുടങ്ങുന്നതേയുള്ളൂ.
അങ്ങനെയിരിക്കെയാണ് ലോകകപ്പ് ഫുട്ബാളിലെ ആ മൽസരം വരുന്നത്. അർജന്റീന-ഇംഗ്ലണ്ട് പോരാട്ടം! അന്ന് രാത്രി ഇളംപ്രായക്കാരനായ ഞാൻ ബാപ്പയോടൊപ്പം മത്സരം കാണാൻ ഒരുങ്ങി. അക്കാലത്ത് നാട്ടിൽ വളരെ കുറച്ചു വീടുകളിൽ മാത്രമേ ടിവിയുള്ളൂ, അതും ഒരു കുഞ്ഞു ബ്ലാക്ക് ആൻഡ് വൈറ്റ് 14 ഇഞ്ച് പെട്ടി. കുവൈത്തിൽ അടുത്ത കാലം വരെ ജോലി നോക്കിയിരുന്ന നാട്ടുകാരൻ നസീർക്കയുടെ വീട്ടിലായിരുന്നു ആ പരമപ്രധാനമായ ടിവി. രാത്രി ഏതാണ്ട് രണ്ട് മണിയോടെയാണ് മത്സരം. കളി തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പേ ആവേശത്തോടെ ഞാൻ അവിടെ ഇരിപ്പുറപ്പിച്ചു. ജീനിയസ് കോർണർ ക്ലബ്ബ് അംഗങ്ങളും അവിടെ ഒത്തുകൂടിയിരുന്നു. റഫറിയുടെ വിസിൽ മുഴങ്ങി, കളി പതിയെ ആവേശത്തിലേക്ക് നീങ്ങിത്തുടങ്ങി. പക്ഷേ, എന്റെ കണ്ണുകളിലേക്ക് ഉറക്കം അതിനേക്കാൾ വലിയ ആവേശത്തോടെ ഇരച്ചുകയറി! കളി തുടങ്ങി അധികം വൈകാതെ തന്നെ ഞാൻ അഗാധമായ ഉറക്കത്തിലേക്ക് വീണുപോയി.
പെട്ടെന്നാണ് വീട് ഒന്നടങ്കം ഇളകിമറിഞ്ഞത്! ആർപ്പുവിളികളും ബഹളവും കേട്ട് ഞെട്ടിയുണർന്ന ഞാൻ കാണുന്നത് ടിവിക്ക് മുന്നിൽ ആവേശം മൂത്ത് തുള്ളുന്ന ആളുകളെ. ഡിഗോ മറഡോണ ചരിത്രപ്രസിദ്ധമായ ആ 'ദൈവത്തിന്റെ കൈ'ഗോൾ നേടിയ നിമിഷമായിരുന്നു അത്! ആദ്യമായി ഒരു ലോകകപ്പ് കാണണമെന്ന ആഗ്രഹത്തോടെ പോയ പത്തുവയസ്സുകാരന് ആ ചരിത്ര നിമിഷങ്ങൾ ഭാഗികമായി മാത്രമേ കാണാൻ കഴിഞ്ഞുള്ളൂവെങ്കിലും, ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയുടെ വെളിച്ചത്തിൽ ഉറങ്ങിത്തീർത്ത ആ രാത്രിയും മറഡോണയുടെ മാന്ത്രിക ഗോളും ഇന്നും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഫുട്ബാൾ ഓർമ്മയാണ്!
ഞങ്ങളുടെ പെരുമറ്റം കവല ഇന്ന് ഫുട്ബാൾ കളിക്കാരും ആരാധകരും നിറഞ്ഞ വലിയൊരു സ്പോർട്സ് ഹബ്ബ് ആണ്. വമ്പൻ സ്ക്രീനുകളിൽ അവിടെ ഇപ്പോൾ മൽസരം ഒരുങ്ങാറുണ്ട്. ചെറുപ്പം മുതൽ സ്പോർട്സിനോടും പ്രത്യേകിച്ച് ഫുട്ബോളിനോടും എനിക്ക് ഭ്രാന്തമായ ലഹരിയായിരുന്നു. 1991 വരെ നാട്ടിലെ കൂട്ടുകാർക്കൊപ്പവും സ്കൂൾ ടീമിലും, പിന്നീട് ഒന്നര വർഷത്തോളം പെരിന്തൽമണ്ണ ശാന്തപുരം കോളേജിലും കളിക്കുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. 1993-ൽ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കോളർഷിപ്പോടെ വിദ്യാർത്ഥിയായി ഞാൻ കുവൈത്തിലെത്തി. 2000 വരെയുള്ള പഠനകാലത്ത് ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നീ വിവിധ ഭൂഖണ്ഡങ്ങളിലെ സുഹൃത്തുക്കൾക്കൊപ്പം കണ്ട ലോകകപ്പ് മത്സരങ്ങൾ ആവേശകരമായ ഓർമ്മകളാണ്.
ക്രിക്കറ്റും, ബാഡ്മിന്റണും, വോളിബാളും, ടേബിൾ ടെന്നീസും, നീന്തലുമെല്ലാം ഹോസ്റ്റലിൽ നിരന്തരം കളിക്കുമായിരുന്നെങ്കിലും എന്റെ ഹൃദയം എപ്പോഴും ഫുട്ബാളിനൊപ്പമായിരുന്നു. ഫുട്ബാൾ ഭ്രാന്ത് കാരണം ജീവിതത്തിലുണ്ടായ ഒരു വലിയ നഷ്ടവും ഒരു ലോകകപ്പ് കാലത്താണ്. ഉംറക്ക് പോകുന്നതിന്റെ തലേദിവസം കളിക്കാൻ ഇറങ്ങി പരിക്ക് പറ്റി. ആദ്യമായി ഉംറ ചെയ്യാൻ കിട്ടിയ അവസരം നഷ്ടമായി.
പിന്നീട് കുവൈത്തിലെ ആദ്യ ഇന്ത്യൻ ഫുട്ബോൾ അക്കാദമിക്ക് തുടക്കം കുറിച്ചു. 14 വർഷക്കാലമായി കുവൈത്ത്, ഒമാൻ, യു.എ.ഇ രാജ്യങ്ങളിലായി ഫുട്ബാൾ അക്കാദമികളും സ്പോർട്സ് ഇവന്റുകളുമായി മുന്നോട്ട് പോകുന്നു. ജീവിതത്തിലെ ഏറ്റവും സുവർണ്ണ നിമിഷങ്ങൾ സമ്മാനിച്ചത് ഖത്തർ ലോകകപ്പാണ്. 14 ദിവസത്തോളം ഖത്തറിൽ താമസിച്ച്, ലോകകപ്പിലെ മൂന്നു ആവേശകരമായ മത്സരങ്ങൾ നേരിട്ട് കണ്ടു. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആരാധകർ ഉൾകൊള്ളുന്ന ഫാൻ സോണുകളിലെ ആവേശം നേരിട്ടറിഞ്ഞതും മായാത്ത ഓർമ്മ. ഫുട്ബാൾ ലോകത്തെ ആവേശം കൊള്ളിച്ച മെസ്സിയും, റൊണാൾഡോയും, നെയ്മറും, മോഡ്രിച്ചുമെല്ലാം ഈ ലോകകപ്പോട് കൂടി അന്താരാഷ്ട്ര വേദികളിൽ നിന്ന് പടിയിറങ്ങുകയാണല്ലോ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.