കുവൈത്തിലെ മസ്ജിദ് ഇമാം സാദിഖിലുണ്ടായ സ്ഫോടനം (ഫയൽ ചിത്രം) 

മസ്ജിദ് സാദിഖ് ചാവേർ സ്ഫോടനത്തിന് ഏഴു വർഷം: നടുക്കുന്ന ഓർമയിൽ രാജ്യം

കുവൈത്ത് സിറ്റി: ഞെട്ടലോടെയും വേദനയോടെയും ഓർക്കുന്ന ഇമാം സാദിഖ് മസ്ജിദിലെ ചാവേർ സ്ഫോടനത്തിന് ശേഷം ഏഴു വർഷം പിന്നിടുന്ന വേളയിൽ കുവൈത്ത് ഓർക്കുന്നത് മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹിന്റെ ധീരവും പക്വവുമായ ഇടപെടൽ. പശ്ചിമേഷ്യയിലെതന്നെ വലിയ ശിയാപള്ളികളിലൊന്നായ കുവൈത്തിലെ ഇമാം സാദിഖ് മസ്ജിദിൽ 2015 ജൂൺ 26 വെള്ളിയാഴ്ചയാണ് രാജ്യത്തെയും മേഖലയെയും നടുക്കിയ ചാവേർ സ്ഫോടനമുണ്ടായത്.

സംഭവത്തിൽ 26 പേർ രക്തസാക്ഷികളാവുകയും 227 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.റമദാൻ ഒമ്പതിന് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനെത്തിയവർക്കിടയിൽ ഫഹദ് സുലൈമാൻ അബ്ദുൽ മുഹ്സിൻ അൽഗബഇ എന്ന സൗദി പൗരൻ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനസമയത്ത് രണ്ടായിരത്തോളം പേർ പള്ളിയിലുണ്ടായിരുന്നു.

സ്ഫോടനം നടന്ന് മിനിറ്റുകൾക്കകം അന്നത്തെ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നേരിട്ടെത്തി. അമീറിന്റെ നിർദേശ പ്രകാരം തൊട്ടടുത്ത ദിവസം മസ്ജിദുൽ കബീറിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി അനുശോചനം സംഘടിപ്പിച്ചു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും ബയാൻ പാലസിൽ പ്രത്യേകം ആദരിച്ചതും സംഭവം നടന്ന് ഒരുവർഷം തികയും മുമ്പ് പള്ളി പുനർനിർമിച്ചു നൽകിയതും വിഭാഗീയതകൾക്ക് ഇടം നൽകാതെ മുന്നോട്ടുപോകാൻ രാജ്യത്തിന് സഹായകമായി. രാജ്യത്ത് വിഭാഗീയ സംഘർഷങ്ങളുണ്ടാക്കാനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സ്ഫോടനത്തിനുപിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തുമെന്നും പരമാവധി ശിക്ഷ നൽകുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു.

സുരക്ഷ കർശനമാക്കിയതിനൊപ്പം ശിയ വിഭാഗത്തിന് ആശ്വാസം നൽകുന്ന നടപടികൾക്ക് അമീർതന്നെ നേരിട്ട് നേതൃത്വം വഹിച്ചത് മികച്ച പ്രതികരണമാണുണ്ടാക്കിയത്.രാജ്യത്തെ പ്രമുഖ സുന്നി പള്ളിയായ മസ്ജിദുൽ കബീറിൽ സുന്നി–ശിയ സംയുക്ത ജുമുഅ സംഘടിപ്പിച്ചത് രാജ്യചരിത്രത്തിൽതന്നെ തുല്യതയില്ലാത്ത മാതൃകയായിരുന്നു.മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനമർപ്പിക്കാൻ മൂന്നു ദിവസം മസ്ജിദുൽ കബീറിൽ അവസരമൊരുക്കുകയും ചെയ്തു. 2020 സെപ്റ്റംബർ 29നാണ് ശൈഖ് സബാഹ് ഇഹലോക വാസം വെടിഞ്ഞത്.പുതിയ ഭരണനേതൃത്വവും അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് കുവൈത്തിനെ ഒരുമയോടെ നയിക്കുന്നു.

Tags:    
News Summary - Seven years since the Masjid Sadiq suicide bombing: The country in shaky memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.