ജനസംഖ്യ സന്തുലനം: സർക്കാർ, പാർലമെൻററി സമിതി യോഗം ഇന്ന്

കുവൈത്ത് സിറ്റി: ജനസംഖ്യ സന്തുലനവുമായി ബന്ധപ്പെട്ട് സർക്കാർ, പാർലമെൻററി സമിതി യോഗം ബുധനാഴ്ച നടക്കും. ആഭ്യന്തരം, വിദേശകാര്യം, സാമൂഹിക ക്ഷേമം, ആരോഗ്യം, എണ്ണ, പൊതുമരാമത്ത് വകുപ്പ്, ഭവന വകുപ്പ് എന്നിവയുടെ മന്ത്രിമാർ യോഗത്തിൽ സംബന്ധിക്കും. ശാസ്ത്ര ഗവേഷണ സ്ഥാപനം, കാർഷിക മത്സ്യവിഭവ അതോറിറ്റി തുടങ്ങിയ സർക്കാർ വകുപ്പുകളുടെയും പ്രതിനിധികൾ ഉണ്ടാവും.

പാർലമെൻറിെൻറ മനുഷ്യവിഭവ വികസന സമിതിയാണ് സർക്കാറുമായി ചർച്ച നടത്തുന്നത്. നടപ്പ് പാർലമെൻറിെൻറ അവസാന സെഷനും കഴിഞ്ഞതിനാൽ ഇനി തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ പാർലമെൻറ് വന്നതിന് ശേഷമേ നിയമം നടപ്പാക്കൂ. കരടുനിയമം ആദ്യ വായനയിൽ പാർലമെൻറ് അംഗീകരിച്ചിരുന്നു. കഴിഞ്ഞയാഴ്ച നടക്കേണ്ട യോഗം ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിെൻറ നിര്യാണ പശ്ചാത്തലത്തിൽ 14ലേക്ക് മാറ്റുകയായിരുന്നു. വിദേശി അനുപാതം കുറക്കാനുള്ള സുപ്രധാനമായ 10 വ്യവസ്ഥകൾ ഉൾപ്പെടുന്ന നിയമ നിർദേശം കഴിഞ്ഞ മാസം കുവൈത്ത് പാർലമെൻറിലെ മനുഷ്യവിഭവ സമിതി അംഗീകരിച്ചതാണ്. അടുത്ത അഞ്ചു വർഷത്തിനുളിൽ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുക എന്നതാണ് ബില്ലിെൻറ ലക്ഷ്യം.

നിർദിഷ്ട നിയമപ്രകാരം രാജ്യത്തിന് പരമാവധി ആവശ്യമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം, ഓരോ രാജ്യത്തുനിന്നുമുള്ള പ്രവാസികളുടെ പരമാവധി എണ്ണം എന്നിവ നിർണയിക്കാനുള്ള അധികാരം മന്ത്രിസഭക്കായിരിക്കും. നിയമം നടപ്പായത് മുതൽ ആറു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ മന്ത്രിസഭ തീരുമാനം കൈക്കൊള്ളണം എന്നാണ് വ്യവസ്ഥ. മന്ത്രിസഭ തീരുമാനം കൈക്കൊണ്ടാൽ അഞ്ചു വർഷത്തിനുള്ളിൽ ജനസംഖ്യ ക്രമീകരണം സാധ്യമാക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കായിരിക്കും.

അതേസമയം, സങ്കീർണമായ പ്രശ്നമായതിനൽ നിശ്ചിത സമയത്തിനകം ഇത് നടപ്പാക്കേണ്ട ഉത്തരവാദിത്തം മന്ത്രിമാരിൽ നിക്ഷിപ്തമാക്കുന്നതിൽ സർക്കാർ എതിർപ്പ് അറിയിച്ചു. കരടുനിയമത്തിൽ പറയുന്നതനുസരിച്ച് ജനസംഖ്യ സന്തുലനം നിശ്ചിത സമയത്തിനകം സാധ്യമാക്കുന്നതിന് നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.