കുവൈത്ത് സിറ്റി: കനത്ത ചൂടിനൊപ്പം രാജ്യത്ത് ശക്തമായ പൊടികാറ്റും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കാറ്റ് പൊടിപടലങ്ങൾ ഉയർത്തി അന്തരീക്ഷത്തിൽ നിറഞ്ഞു. കാറ്റും പൊടിപടലങ്ങളും തുറസ്സായ പ്രദേശങ്ങളിൽ ചിലയിടങ്ങളിൽ കാഴ്ചാപരിധി കുറച്ചു. ഇടക്കിടെ ശക്തിപ്രാപിക്കുന്ന കാറ്റിനൊപ്പം അതികഠിനമായ ചൂടുള്ള വായുപിണ്ഡവും ഉൾക്കൊള്ളുന്ന ഉപരിതല ന്യൂനമർദ്ദ സംവിധാനത്തിന്റെ സ്വാധീനത്തിലാണ് നിലവിൽ രാജ്യമെന്ന് കാലാവസഥ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ദരാർ അൽ അലി പറഞ്ഞു.
വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 15 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. പൊടിപടലങ്ങൾ ഉയർത്തുന്ന കാറ്റ് തുറസ്സായ സ്ഥലങ്ങളിൽ കാഴ്ചാപരിധി കുറക്കുമെന്നും, കടൽത്തിരമാലകളെ ആറടി വരെ ഉയരത്തിൽ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈകീട്ടോടെ കാറ്റിന്റെ വേഗത കുറയുകയും പൊടിപടലങ്ങൾ ക്രമേണ താഴുകയും ചെയ്യും.
വരും ദിവസങ്ങളിൽ പകൽ സമയത്ത് അതികഠിനമായ ചൂടും രാത്രിയിൽ ചൂടുള്ളതോ താരതമ്യേന ചൂടുള്ളതോ ആയ കാലാവസ്ഥയുമായിരിക്കും. പരമാവധി താപനില 47 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയും, കുറഞ്ഞ താപനില 33 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ കാലാവസ്ഥാ വിവരങ്ങൾക്കായി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ പിന്തുടരാൻ ദരാർ അൽ അലി പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.