കുവൈത്ത് സിറ്റി: പുതിയ സാഹചര്യത്തില്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ പെട്രോളിയം വകുപ്പിനെ പ്രധാനമന്ത്രി ഏല്‍പിച്ചത് പുതുമുഖമായ ഇസാം അബ്ദുല്‍ മുഹ്സിന്‍ അല്‍ മര്‍സൂഖിനെ. എണ്ണ കയറ്റുമതിയില്‍നിന്നുള്ള വരുമാനത്തെ മുഖ്യമായി ആശ്രയിച്ചിരുന്ന കുവൈത്തിനെ, ആഗോളതലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞത് സാമ്പത്തികമായി തളര്‍ത്തിയിരുന്നു.
തുടര്‍ന്ന് ഇന്ധന സബ്സിഡി വെട്ടിക്കുറക്കല്‍ ഉള്‍പ്പെടെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ രാജ്യം നിര്‍ബന്ധിതമായി. ഇതേതുടര്‍ന്നുള്ള പ്രതിഷേധവും കുറ്റവിചാരണാ നോട്ടീസുകളുമാണ് പാര്‍ലമെന്‍റ് പിരിച്ചുവിട്ട് നേരത്തേ തെരഞ്ഞെടുപ്പ് നടത്തുന്നതിലേക്ക് നയിച്ചത്. സാമ്പത്തിക പരിഷ്കരണത്തില്‍നിന്നും ചെലവുചുരുക്കലില്‍നിന്നും പിന്നാക്കം പോവാന്‍ കഴിയാത്ത സാഹചര്യത്തില്‍ വകുപ്പിനെ ഇസാം അബ്ദുല്‍ മുഹ്സിന്‍ അല്‍ മര്‍സൂഖ് എങ്ങനെ കൈകാര്യം ചെയ്യുമെന്നത് നിരീക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്.
പുതുമുഖമായിട്ടും നിര്‍ണായകമായ വകുപ്പ് അദ്ദേഹത്തെ ഏല്‍പിക്കാന്‍ പ്രധാനമന്ത്രി തയാറായത് കഴിവിലുള്ള വിശ്വാസം കൊണ്ടുതന്നെയാണ്. സൗദിയും കുവൈത്തും അതിര്‍ത്തി പ്രദേശങ്ങളില്‍ മുമ്പ് നടത്തിയിരുന്ന സംയുക്ത എണ്ണയുല്‍പാദനം പുനരാരംഭിക്കാന്‍ ധാരണയിലത്തെിയതടക്കം ഒട്ടേറെ പദ്ധതികളും കുവൈത്തിന് നടപ്പാക്കാനുണ്ട്. വിദേശരാജ്യങ്ങളില്‍ തുടങ്ങുന്ന റിഫൈനറികളും വെല്ലുവിളിയും സാധ്യതയുമാണ്. തന്നിലര്‍പ്പിച്ച വിശ്വാസം ഇസാം അബ്ദുല്‍ മുഹ്സിന്‍ അല്‍ മര്‍സൂഖ് കാത്തുസൂക്ഷിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.