കുവൈത്തിലെ ഫലസ്തീൻ പൈതൃക പ്രദർശനത്തിൽ നിന്ന്
കുവൈത്ത് സിറ്റി: ഫലസ്തീൻ പാരമ്പര്യത്തിന്റെയും കരകൗശല വസ്തുക്കളുടെയും ചരിത്രത്തിലേക്ക് വെളിച്ചംവീശി കുവൈത്തിൽ ഫലസ്തീൻ പൈതൃക പ്രദർശനത്തിന് തുടക്കം. ഫലസ്തീൻ കൾചർ സെന്റർ സംഘടിപ്പിക്കുന്ന 55ാമത് പൈതൃക പ്രദർശനത്തിന് കുവൈത്തിലെ ഫലസ്തീൻ എംബസിയുടെ സഹകരണവുമുണ്ട്.
വർഷത്തിൽ രണ്ടുതവണ നടക്കുന്ന പ്രദർശനത്തിലൂടെ ഫലസ്തീൻ സ്വത്വത്തിന്റെ പ്രധാന ഭാഗമായ പൈതൃകത്തിലേക്കും കരകൗശല വസ്തുക്കളിലേക്കും വെളിച്ചം വീശുകയാണ് ലക്ഷ്യമെന്ന് കുവൈത്തിലെ ഫലസ്തീൻ അംബാസഡർ റാമി തഹ്ബൂബ് പറഞ്ഞു.അധിനിവേശം തകർത്തെറിഞ്ഞുകൊണ്ടിരിക്കുന്ന ഫലസ്തീൻ പൈതൃകം ലോകത്തേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗംകൂടിയാണ് പ്രദർശനം.
ആയിരക്കണക്കിന് വർഷത്തെ ഫലസ്തീൻ പൈതൃകത്തിന്റെ ചരിത്രം വിശദീകരിക്കാൻ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും കരകൗശലവസ്തുക്കളും ഉൽപന്നങ്ങളും പ്രദർശിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗ്രാജ്വേറ്റ്സ് സൊസൈറ്റിയിൽ രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് പ്രദർശനം. ഈ മാസം 10 വരെ തുടരും. എംബ്രോയ്ഡറി പഠിപ്പിക്കുന്നതിനും ഫലസ്തീനിനെക്കുറിച്ച് പഠിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വർക്ക്ഷോപ്പുകളും പ്രദർശനത്തിൽ ഉൾപ്പെടും. ഫലസ്തീൻ പൈതൃകം മറക്കാതിരിക്കാൻ നിരന്തരം ഓർമകളെ നിലനിർത്തുക എന്നതും പ്രദർശനലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.