കുവൈത്ത് സിറ്റി: പ്രവാസികളുടെ വാടക വിവരങ്ങൾ പുതുക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തിറക്കി.
രേഖകളുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
റിയൽ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കൽ, സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഭരണപരമായ പ്രക്രിയകൾ ലളിതമാക്കൽ എന്നിവയും ഇതുവഴി ലക്ഷ്യമിടുന്നു. താമസ വിലാസം, സ്വത്ത് ഉടമസ്ഥത, ലോൺ വഴിയുള്ള വീടുകൾ തുടങ്ങിയ പുതുക്കലിന് ഈ ചട്ടങ്ങൾ ബാധകമാണ്. പുതിയ നിയമങ്ങൾ പ്രകാരം താമസസ്ഥലം മാറുന്നവർ പുതിയ ലീസ് കരാർ, പാസ്പോർട്ട് പകർപ്പ് തുടങ്ങിയ ആവശ്യമായ രേഖകള്‍ സമർപ്പിക്കണം.
വാടക ലീസും വൈദ്യുതി മീറ്ററും ഒരേ പേരിലാണെങ്കിൽ സമീപകാല വൈദ്യുതി ബില്ലും തിരിച്ചറിയൽ രേഖയും ആവശ്യമാണ്.
ലോൺ വഴിയുള്ള വീടുകളിലെ വിവരങ്ങൾ പുതുക്കാൻ ബാങ്കിന്റെ അനുമതിപത്രവും സ്വത്തവകാശ രേഖയും ആവശ്യമാണ്. സമർപ്പിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന് ഒപ്പിട്ട പ്രസ്താവനയും നൽകണം.
വിവരങ്ങൾ കൃത്യമായി പുതുക്കുന്നത് താമസക്കാരന് സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കാൻ സഹായിക്കുമെന്ന് പബ്ലിക് അതോറിറ്റി അറിയിച്ചു.
വ്യാജ വിവരങ്ങൾ നല്കിയാല് നിയമപ്രശ്നങ്ങൾക്കും സേവനതടസ്സങ്ങൾക്കും കാരണമാകാമെന്നും മുന്നറിയിപ്പ് നൽകി. അപേക്ഷകർ എല്ലാ രേഖകളുടെയും ഒറിജിനലുകൾ സഹിതം പി.എ.സി.ഐ ഓഫീസുകളിൽ ഹാജരാകണമെന്നും അധികൃതര്‍ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.