മൂന്നുപേരെ വെടിവെച്ചുകൊന്ന സംഭവം: പ്രതികള്‍ കസ്റ്റഡിയില്‍

കുവൈത്ത് സിറ്റി: ഹവല്ലി ഗവര്‍ണറേറ്റിലെ സല്‍വയില്‍ രണ്ട് സ്വദേശികളെയും ഇന്തോനേഷ്യക്കാരിയെയും വെടിവെച്ച് കൊന്ന സംഭവത്തിലെ പ്രതികള്‍ കസ്റ്റഡിയില്‍. ഇറാന്‍ വംശജരായ മുഹമ്മദ് അബ്ദുല്‍ റിദ നവാസിര്‍, അലി മുഹമ്മദ് അല്‍ ബൂഗുബൈഷ് എന്നിവരാണ് പിടിയിലായത്. സംഭവം നടന്ന് 24 മണിക്കൂര്‍ തികയും മുമ്പ് ഹവല്ലി ഇന്‍റലിജന്‍സ് വിഭാഗമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
 പ്രധാന പ്രതിയെ സല്‍വയില്‍നിന്നും രണ്ടാമനെ ഹവല്ലിയിലെ സ്റ്റാര്‍ ഹോട്ടലില്‍നിന്നുമാണ് പിടികൂടിയത്. കൃത്യം നടന്ന ഫ്ളാറ്റുടമയുടെ പാചകക്കാരനായി ജോലി ചെയ്യുന്നയാളാണ് പിടിയിലായ രണ്ടാം പ്രതി. പണം അപഹരിക്കുന്നതിനുവേണ്ടിയാണ് കൃത്യം നടത്തിയതെന്ന് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍നിന്ന് കവര്‍ന്നതായി കരുതുന്ന 2,76,000 ദീനാറും ഫ്ളാറ്റുടമയുടെ മൂന്ന് പിസ്റ്റളുകളും പ്രതികളില്‍നിന്ന് കണ്ടെടുത്തു. 
കൃത്യം നടത്താന്‍ അനുയോജ്യമായ സമയം കണ്ടത്തെി രണ്ടാം പ്രതി അലി മുഹമ്മദ് അല്‍ ബൂഗുബൈഷ് ഒന്നാം പ്രതിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ആയുധം കാട്ടി ഭീഷണിപ്പെടുത്തി കൈകാലുകള്‍ ബന്ധിച്ച് ഒന്നാം പ്രതി മൂന്നുപേരെയും വെടിവെച്ച് കൊല്ലുകയായിരുന്നു. കവര്‍ന്ന പണവും ആയുധങ്ങളുമായി സ്ഥലംവിട്ട ഇവര്‍ രാജ്യം വിടാനുള്ള പദ്ധതിക്കിടയിലാണ് പിടിയിലാകുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റം സമ്മതിച്ച ഇരുവരും പണവും ആയുധങ്ങളും ഒളിപ്പിച്ച സ്ഥലം കാണിച്ചുകൊടുക്കുകയായിരുന്നു. തുടര്‍നടപടികള്‍ക്കായി ഇരുവരെയും പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി. 
 
Tags:    
News Summary - Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.