തെരഞ്ഞെടുപ്പുകൾ എന്നും ഹരമായിരുന്നു. പ്രവാസ ജീവിതം തുടങ്ങുന്നതിനു മുമ്പ് ഓരോ തെരഞ്ഞെടുപ്പുകളിലും സ്വന്തം സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവവുമായിരുന്നു. തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ രാവിലെ മുതൽ വൈകീട്ട് വരെ പോളിങ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ബൂത്തുകളിൽ ഇരിക്കുകയും വോട്ടർമാർക്ക് സ്ലിപ് മുറിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വോട്ട് ചെയ്യാനായി പോളിങ് ബൂത്തിനകത്തു പ്രവേശിക്കുന്നത് 1999ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലാണ്. പ്രവാസ ജീവിതത്തിനിടയിൽ അവധിക്ക് നാട്ടിലെത്തിയപ്പോൾ ലഭിച്ചതായിരുന്നു ഈ അവസരം. എന്നാൽ, അന്ന് രേഖപ്പെടുത്തിയത് എന്റെ വോട്ടല്ല. പിതൃ മാതാവിന്റെ ഓപൺ വോട്ട് ചെയ്യാനുള്ള അവസരം എന്നെ ചുമതലപ്പെടുത്തുകയായിരുന്നു.
എന്റെ സ്വന്തം വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഇതുവരെ കിട്ടിയതുമില്ല. കാരണം, വോട്ടർ പട്ടികയിൽ ഇതുവരെ പേര് വന്നിട്ടില്ല എന്നതുതന്നെ. പല രാജ്യങ്ങളിലെയും വോട്ടർമാർക്ക് അവർ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ വോട്ട് രേഖപ്പെടുത്താൻ സൗകര്യമുണ്ടായിരിക്കെയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പ്രവാസി പൗരന്മാർക്ക് ഈ ഗതി. ജോലി ചെയ്യുന്ന രാജ്യങ്ങളിൽ വോട്ട് രേഖപ്പെടുത്താനോ തെരഞ്ഞെടുപ്പിൽ ഭാഗമാകാനോ ഇന്ത്യക്കാരായ പ്രവാസികൾക്ക് സൗകര്യമില്ല! പലവുരു ഈ ആവശ്യം പ്രവാസ സംഘടനകളും വ്യക്തികളും നാട്ടിലെ രാഷ്ട്രീയ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടും വിഷയത്തിൽ ആശാവഹമായ പുരോഗതി ഇല്ലാത്തത് തീർത്തും പ്രതിഷേധാർഹമാണ്.
തെരഞ്ഞെടുപ്പ് കാലത്ത് നാട്ടിൽ പോയി വോട്ട് ചെയ്യുന്നതിന് പ്രയാസം ഏറെയാണ്. പലപ്പോഴും സംഘടനകൾ പ്രത്യേക വിമാനം ഏർപ്പെടുത്തിയാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. പ്രവാസികൾക്ക് ഇലക്ട്രോണിക് തപാൽ വോട്ട് ചെയ്യാനുള്ള സൗകര്യമോ അതല്ലെങ്കിൽ അവരുടെ എംബസികളിൽ പോയി വോട്ട് ചെയ്യാനുള്ള സംവിധാനമോ ഏർപ്പെടുത്തുക എന്നതാണിതിനുള്ള പ്രതിവിധി. നമ്മുടെയൊക്കെ ആയുഷ്കാലത്ത് ഇത് സാധ്യമായി കാണാൻ കഴിയുമോ ആവോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.