കുവൈത്ത് സിറ്റി: ഹുർമുസ് കടലിടുക്കിൽ യു.എ.ഇ എണ്ണ ടാങ്കറിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. സംഭവത്തെ ‘ശത്രുതാപരമായ പ്രവൃത്തി’ എന്നും സമുദ്ര സുരക്ഷക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും കുവൈത്ത് വിശേഷിപ്പിച്ചു. സുരക്ഷ, സ്ഥിരത, ദേശീയ താൽപ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് യു.എ.ഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്ത് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. യു.എ.ഇയുമായുള്ള കുവൈത്തിന്റെ അചഞ്ചലമായ ഐക്യദാർഢ്യവും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
വാണിജ്യ കപ്പലുകളെ ലക്ഷ്യം വെക്കുന്നതും സമുദ്ര നാവിഗേഷനെ അപകടത്തിലാക്കുന്നതും യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം അടിവരയിട്ടു. ഇത്തരം പ്രവർത്തനങ്ങൾ പ്രാദേശിക സുരക്ഷക്കും ആഗോള വിതരണ ശൃംഖലകളുടെ സമഗ്രതക്കും ഭീഷണി ഉയർത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി.
ഹുർമുസ് കടലിടുക്കിലൂടെയും മറ്റ് സുപ്രധാന അന്താരാഷ്ട്ര ഇടനാഴികളിലൂടെയും തടസ്സമില്ലാതെ കപ്പലുകൾ കടന്നുപോകുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. രാഷ്ട്രീയ സമ്മർദ്ദത്തിനോ ബ്ലാക്ക്‌മെയിലിനോ വേണ്ടി സമുദ്രപാതകളെ ഉപയോഗിക്കുന്നതിൽ നിന്ന് എല്ലാ കക്ഷികളും വിട്ടുനിൽക്കണമെന്നും അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.