കുവൈത്ത് സിറ്റി: ഈ വർഷം മുതൽ വിദേശ വിദ്യാർഥികൾക്ക് പഠനാവസരം നൽകിയ കുവൈത്ത് യൂനിവേഴ്സിറ്റി പ്രവേശന നടപടി തുടങ്ങി. അപേക്ഷ സമർപ്പിച്ച പ്രവാസി വിദ്യാർഥികളുടെ ആദ്യ ബാച്ചിന്റെ ലിസ്റ്റ് ഉടൻ പ്രഖ്യാപിക്കും.
ആയിരത്തിനടുത്ത അപേക്ഷകരിൽനിന്ന് 300 ഓളം വിദ്യാർഥികൾക്ക് ആദ്യ ഘട്ടത്തിൽ അവസരം ലഭിക്കുമെന്നാണ് സൂചന. ഇതിന്റെ നടപടികൾ സർവകലാശാല ആരംഭിച്ചു. ഹൈസ്കൂളിൽ നേടിയ ഗ്രേഡുകളുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കിയാണ് ആദ്യ ബാച്ചിനെ തെരഞ്ഞെടുത്തത്. സയൻസ്, ആർട്സ് കോളജുകളിൽ മാത്രമായിരിക്കും പ്രവേശനം.
കുവൈത്തിൽ താമസിക്കുന്ന വിദേശ വിദ്യാർഥികൾക്കും ജി.സി.സി രാജ്യങ്ങളിലെ വിദ്യാർഥികൾക്കും 2022- 23 അധ്യയന വർഷത്തേക്ക് പ്രവേശനത്തിന് അവസരം ഒരുക്കി ആഗസ്റ്റ് ആദ്യത്തിലാണ് സർവകലാശാല വിജ്ഞാപനം പുറത്തിറക്കിയത്. ആഗസ്റ്റ് 21 നും 27 നും ഇടയിൽ ഓൺലൈനായി അപേക്ഷിച്ച സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
പഠനകാര്യങ്ങളുടെ ചെലവുകൾ സ്വന്തമായി വഹിക്കണം എന്നതായിരുന്നു ഏക നിബന്ധന. ആർട്സ്, സയൻസ്, നിയമം, എന്നീ ബിരുദപഠനങ്ങൾക്ക് പുറമെ, സീറ്റുകളുടെ ലഭ്യതപ്രകാരം, എൻജിനീയറിങ്, പെട്രോളിയം സയൻസ്, ഇസ്ലാമിക് സ്റ്റഡീസ് വിഭാഗത്തിലും ഇതുവഴി പ്രവേശനം നേടാം. കുവൈത്ത് യൂനിവേഴ്സിറ്റിയുടെ പുതിയ തീരുമാനം വിദേശവിദ്യാർഥികൾ ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.