കുവൈത്ത് സിറ്റി: ‘ഗൾഫ് മാധ്യമ’വും ‘മീഡിയവണും’ ചേർന്നൊരുക്കുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’പദ്ധതിയുടെ ഭാഗമായി വിമാന ടിക്കറ്റ് നൽകിയ മൂന്നുപേർ ചൊവ്വാഴ്ച കുവൈത്തിൽനിന്ന് നാട്ടിലേക്ക് യാത്രയായി. ചൊവ്വാഴ്ച കണ്ണൂരിലേക്കുള്ള വിമാനത്തിലാണ് ഇവർ യാത്രയായത്. ഏഴുമാസം മുമ്പ് കുവൈത്തിൽ വന്ന് ജഹ്റയിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്നവരാണ് രണ്ടുപേർ. ഇവരിലൊരാൾ നാട്ടിൽ മത്സ്യബന്ധന തൊഴിലാളിയും മറ്റെയാൾ കൂലിപ്പണിക്കാരനുമായിരുന്നു.
ഏറെ പ്രതീക്ഷയുമായി പ്രവാസ ജീവിതം സ്വീകരിച്ച ഇവർ കരപിടിച്ചില്ല. അതിനിടക്കാണ് കോവിഡ് പ്രതിസന്ധി വരുന്നത്. രണ്ടുപേരും കുവൈത്തിൽ 100 ദീനാർ ശമ്പളത്തിനാണ് ജോലി ചെയ്തിരുന്നത്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ ടാക്സി ഡ്രൈവറാണ് മൂന്നാമത്തെയാൾ. ടാക്സിയോട്ടം നിരോധിച്ചതോടെ ഇദ്ദേഹവും ദുരിതത്തിലായിരുന്നു. സുമനസ്സുകളുടെ സഹകരണത്തോടെ തയാറാക്കിയ ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിലേക്ക് ആറുദിവസംകൊണ്ട് 1250 ടിക്കറ്റുകളാണ് ലഭിച്ചത്.
മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നും പദ്ധതിയുടെ ഭാഗമായി വിമാന ടിക്കറ്റ് ലഭിച്ച നിരവധി പേർ ഇതിനകം നാടണഞ്ഞു. പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റിന് പണമില്ലാതെ വിഷമിക്കുന്നവർക്കാണ് ഇൗ പദ്ധതിയിൽ ടിക്കറ്റ് ലഭ്യമാക്കുന്നത്. ലഭ്യമായ അപേക്ഷകളിൽ പഠനം നടത്തി ഏറ്റവും അർഹർക്കാണ് ടിക്കറ്റ് നൽകുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ പേർ ഗുണഭോക്താക്കളാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.