കളമശ്ശേരി: ‘അഞ്ച് മിനിറ്റിന് ഇത്രയും വിലയുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ശരിക്കും സങ്കടമുണ്ട്’ -തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കുവൈത്തിൽ നിന്ന് വന്ന പ്രവാസിയായ കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ ഷാൽബിന്റെ സങ്കടം മാറുന്നില്ല. പോളിങ് സമയം അവസാനിച്ച് അഞ്ച് മിനിറ്റ് പിന്നിട്ട് 6.05 നാണ് ബൂത്തിൽ എത്തിയത്. അപ്പോഴേക്കും ഗേറ്റ് അടച്ചതിനാൽ വോട്ടുചെയ്യാനാകാതെ മടങ്ങുകയായിരുന്നു.
‘ഒരു അഞ്ച് മിനിറ്റ് താമസിച്ചു പോയി... സൗദി വഴിയാണ് ഫ്ലൈറ്റ് വന്നത്. അവിടെ ഇത്തിരി ഡിലേ ആയിപ്പോയി. ഇവിടെ വന്നപ്പോൾ ബാഗേജ് കിട്ടാനും ഒരു 10 മിനിറ്റ് ലേറ്റ് ആയി. ഇല്ലെങ്കിൽ ശരിക്കും നാലേമുക്കാലിന് ഇവിടെ എത്തേണ്ടതാണ്’ -കളമശ്ശേരി മുൻസിപ്പൽ ടൗൺ ഹാളിന് സമീപത്തുള്ള ബൂത്തിന് മുന്നിൽനിന്ന് ഇത് പറയുമ്പോൾ വോട്ടുചെയ്യാൻ പറ്റാത്തതിന്റെ വിഷമം ആ മുഖത്ത് കാണാം.
‘ഒരു അഞ്ചു മിനിറ്റ് ലേറ്റ് ആയിപോയി. വോട്ട് ചെയ്യാൻ പറ്റിയില്ല. സൗദി വഴിയാ വന്നത്. അവിടെ ഒരു മണിക്കൂർ ഫ്ലൈറ്റ് ലേറ്റ് ആയി. ഇവിടെ വന്നപ്പോഴേക്കും ബാഗേജ് കിട്ടി ഇറങ്ങുമ്പോൾ വൈകിപ്പോയി. ഞങ്ങൾ മാക്സിമം ട്രൈ ചെയ്തു. ഇവിടെ എത്തിക്കഴിഞ്ഞു ചോദിച്ചപ്പോൾ അവർ സമ്മതിച്ചില്ല. ഇനിയിപ്പോ അടുത്ത തവണ നോക്കാം. സ്ട്രിക്റ്റ് പ്രോട്ടോക്കോൾ ഫോളോ ചെയ്യുന്നതാണെന്നും ആറു മണിക്ക് മെയിൻ ഗേറ്റ് അടച്ചതിനാൽ ഇനി വോട്ടുചെയ്യാൻ പറ്റില്ലെന്നും പോളിങ് ബൂത്തിൽനിന്ന് അറിയിച്ചു’ -കുവൈത്തിൽ ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ഷാൽബിൻ പറഞ്ഞു. വോട്ട് ചെയ്യാൻ പരമാവധി നോക്കാറുണ്ടെന്നും ഇത്തവണ വോട്ടുചെയ്യാൻ പറ്റാത്തതിൽ സങ്കടമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.