കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശ തൊഴിലാളികളുടെ പരാതികളും കേസുകളും കൈകാര്യം ചെയ്യാൻ കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി അഞ്ച് അഭിഭാഷകരെ സ്ഥിരമായി നിയമിക്കുന്നു. കുടിയേറ്റ തൊഴിലാളികൾക്കായി മനുഷ്യാവകാശ സൊസൈാറ്റി സ്വിസ് ഏജൻസി ഫോർ ഡെവലപ്മെൻറ് ആൻഡ് കോഒാപറേഷനുമായി സഹകരിച്ച് നടപ്പാക്കുന്ന ‘ദഅം’ (പിന്തുണ) എന്ന പേരിലുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് അഭിഭാഷക നിയമനം. നിയമവിദഗ്ധരുമായും നയതന്ത്ര പ്രതിനിധികളുമായും കൂടിയാലോചിച്ചാണ് പദ്ധതി തയാറാക്കിയത്. സൊസൈറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ വിവിധ മേഖലകളിലെ 30 പ്രമുഖർ സംബന്ധിച്ചു. കുടിയേറ്റ തൊഴിലാളികൾ അടക്കമുള്ളവരുടെ മാനുഷിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റിയുടെ പ്രവർത്തനത്തെ നയതന്ത്ര പ്രതിനിധികൾ പ്രകീർത്തിച്ചു.
തൊഴിൽപ്രശ്നങ്ങളിൽ തൊഴിലാളികൾക്ക് പരാതി അറിയിക്കാൻ കുവൈത്ത് ഹ്യൂമൻറൈറ്റ്സ് സൊസൈറ്റി ഹോട്ട്ലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചെയർമാൻ ഖാലിദ് അൽഹുമൈദി പറഞ്ഞു. തൊഴിൽനിയമങ്ങൾ, മന്ത്രാലയ തീരുമാനങ്ങൾ, നിയമനടപടികൾ തുടങ്ങിയ വിഷയങ്ങളിൽ സംശയ നിവാരണത്തിന് 22215150 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെടാം. അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉർദു ഭാഷകളിൽ ഇപ്പോൾ സൊസൈറ്റി സേവനം നൽകുന്നു. കൂടുതൽ ഭാഷകളിൽ സേവനം നൽകണമെന്ന് സൊസൈറ്റിക്ക് ആഗ്രഹമുണ്ടെങ്കിലും ആൾക്ഷാമം മൂലം ഇപ്പോൾ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അടുത്ത ഘട്ടത്തിൽ എല്ലാ ഭാഷകളിലും മറുപടി നൽകാൻ സംവിധാനമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.